കൽപ്പറ്റ: സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് വിദ്യാർഥി സംഘടനകളുടെ പ്രതിഷേധത്തിന്റെയും വിവിധ അന്വേഷണങ്ങളുടെയും പശ്‌ചാത്തലത്തിൽ പൂക്കോട് വെറ്ററിനറി കോളേജ് അടച്ചു. ഈ മാസം അഞ്ചുമുതൽ പത്ത് വരെ റഗുലർ ക്ളാസ് ഉണ്ടാകില്ലെന്ന് അക്കാദമിക് ഡയറക്‌ടർ ഉത്തരവിറക്കി. പരീക്ഷകളും മാറ്റിവെച്ചു. എന്നാൽ, ഓൺലൈൻ ക്ളാസിന് തടസമില്ല.
ഇതിനിടെ, സിദ്ധാർഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ഹോസ്‌റ്റലിലെ മുഴുവൻ വിദ്യാർഥികളെയും സസ്‌പെൻഡ് ചെയ്‌തു. സിദ്ധാർഥന് മർദ്ദനമേൽക്കുമ്പോൾ ഹോസ്‌റ്റലിൽ ഉണ്ടായിരുന്ന വിദ്യാർഥികളെയാണ് ഒരാഴ്‌ചത്തേക്ക് സസ്‌പെൻഡ് ചെയ്‌തത്. മർദ്ദനവിവരം അധികൃതരെ അറിയിക്കാത്തതിനാലാണ് നടപടി. സംഭവ സമയം ഹോസ്‌റ്റലിൽ ഉണ്ടായിരുന്ന ഒന്നാം വർഷ വിദ്യാർഥികളെയും സസ്‌പെൻഡ് ചെയ്‌തു.
സിദ്ധാർഥനെതിരായ അതിക്രമത്തിൽ ഇതേ ഹോസ്‌റ്റലിലെ 31 വിദ്യാർഥികൾ ഉൾപ്പെട്ടതായി ആന്റി റാഗിങ് സ്‌ക്വാഡ് അന്വേഷണ റിപ്പോർട്ടുണ്ടായിരുന്നു. സിദ്ധാർഥനെ മർദ്ദിച്ച 19 പേരെ നേരത്തെ തന്നെ കോളേജിൽ നിന്നും ഹോസ്‌റ്റലിൽ നിന്നും പുറത്താക്കിയിരുന്നു. ഇവർക്ക് മൂന്ന് വർഷത്തേക്ക് പഠനവിലക്കും ഏർപ്പെടുത്തി.
ക്യാമ്പസിലേക്ക് തിരിച്ചെത്താൻ സിദ്ധാർഥനോട് ആവശ്യപ്പെടുകയും പ്രധാന പ്രതികളുടെ നിർദ്ദേശം അനുസരിച്ച് മർദ്ദിക്കുകയും ചെയ്‌തത് ഉൾപ്പടെയുള്ള കുറ്റങ്ങൾ ചെയ്‌ത പത്ത് വിദ്യാർഥികളെയും പുറത്താക്കിയിട്ടുണ്ട്. ഇവർക്ക് ഒരുവർഷത്തേക്ക് പരീക്ഷ എഴുതാനാകില്ല. ആകെ 130 വിദ്യാർഥികളാണ് സംഭവ ദിവസം ഹോസ്‌റ്റലിൽ ഉണ്ടായിരുന്നത്.
Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!