കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥി ജെഎസ് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഘത്തിലെ മുഴുവൻ അംഗങ്ങളും ഇന്ന് വയനാട്ടിലെത്തും. ഫൊറൻസിക് ടീം അടക്കമുള്ളവരാണ് ഇന്ന് പൂക്കോട് കോളേജിലെത്തുന്നത്. സിദ്ധാർഥനെ മരിച്ച നിലയിൽ കണ്ടെത്തിയവരെല്ലാം ഇന്ന് രാവിലെ ഒമ്പത് മണിക്ക് കോളേജിൽ ഹാജരാകണമെന്ന് സിബിഐ നിർദ്ദേശിച്ചിട്ടുണ്ട്.
ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും തുടർ അന്വേഷണങ്ങൾ. കോളേജിലെ സിദ്ധാർഥൻ മരിച്ചുകിടന്ന ശുചിമുറി, സിദ്ധാർഥന് മർദ്ദനമേറ്റ സ്‌ഥലങ്ങൾ എന്നിവ സംഘം പരിശോധിക്കും. എത്രയും വേഗത്തിൽ അന്വേഷണം പൂർത്തിയാക്കാനാണ് തീരുമാനം. അതിനിടെ, കേസ് കൊച്ചിയിലെ സിബിഐ കോടതിയിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി സ്‌റ്റാൻഡിങ് കൗൺസിൽ കൽപ്പറ്റ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.
അതേസമയം, സിദ്ധാർഥന്റെ മരണം അന്വേഷിക്കാനെത്തിയ ദേശീയ മനുഷ്യാവകാശ കമ്മീഷന് പിതാവ് ടി ജയപ്രകാശ് ഇന്നലെ മൊഴി കൊടുത്തിരുന്നു. ഇന്നലെ രാവിലെ വൈത്തിരിയിൽ എത്തിയാണ് മൊഴി നൽകിയത്. സിബിഐയോട് പറഞ്ഞ കാര്യങ്ങൾ മനുഷ്യാവകാശ കമ്മീഷന് മുമ്പിലും അവർത്തിച്ചെന്നാണ് പിതാവ് അറിയിച്ചത്. ചൊവ്വാഴ്‌ച ക്യാമ്പസിൽ എത്തിയ കമ്മീഷൻ വിദ്യാർഥികളുടെയും അധ്യാപകരുടെയും മൊഴിയെടുത്തിരുന്നു.
Most Read| നിയമപാലകരെന്ന വ്യാജേന പണം തട്ടൽ; ജാഗ്രത വേണമെന്ന് പോലീസ് മുന്നറിയിപ്പ്