കൽപ്പറ്റ: സിദ്ധാർഥന്റെ മരണത്തെ തുടർന്ന് പൂക്കോട് വെറ്ററിനറി സർവകലാശാല ആസ്‌ഥാനത്തേക്ക് നടത്തിയ മാർച്ചിൽ നേതാക്കളെ ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് നാളെ സംസ്‌ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌ത് കെഎസ്‌യു. എസ്എഫ്ഐ വിചാരണാ കോടതികൾ പൂട്ടുക, ഇടിമുറികൾ തകർക്കപ്പെടുക, ഏക സംഘടനാ വാദം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കെഎസ്‌യു സർവകലാശാലയിലേക്ക് മാർച്ച് നടത്തിയത്.
മാർച്ച് വൻ സംഘർഷത്തിൽ കലാശിച്ചിരുന്നു. പ്രവർത്തകർ ബാരിക്കേഡ് തകർത്തതോടെ പോലീസ് ലാത്തിചാർജ് നടത്തി. കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പോലീസിന് നേരെ പ്രവർത്തകർ കല്ലെറിയുകയും ചെയ്‌തു. ലാത്തിച്ചാർജിൽ നിരവധി പേർക്ക് പരിക്കേറ്റു.
അതിനിടെ, സിദ്ധാർഥന്റെ മരണത്തെ തുടർന്ന് കെഎസ്‌യു വയനാട് ജില്ലാ പ്രസിഡണ്ട് ഗൗതം ഗോകുൽദാസ് നടത്തിവന്ന നിരാഹാര സമരം തലസ്‌ഥാനത്തേക്ക് വ്യാപിപ്പിച്ചു. സെക്രട്ടറിയേറ്റിന് മുന്നിൽ കെഎസ്‌യു സംസ്‌ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യർ, യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിൽ, മഹിളാ കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് ജെബി മേത്തർ എംപി എന്നിവർ അനിശ്‌ചിതകാല നിരാഹാര സമരം ആരംഭിച്ചു.
എസ്എഫ്ഐ അരുംകൊല ചെയ്‌ത സിദ്ധാർഥന്റെ മരണം സിബിഐ അന്വേഷിക്കുക, കൊലപാതകത്തിന് ഉത്തരവാദിയായ ഡീൻ എംകെ നാരായണനെ പുറത്താക്കി പ്രതിചേർക്കുക, കൊലപാതകികളെ സംരക്ഷിച്ച അധ്യാപകരെ പിരിച്ചുവിടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് അനിശ്‌ചിതകാല നിരാഹാര സമരമെന്ന് കെഎസ്‌യു സംസ്‌ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യർ അറിയിച്ചു.
സിദ്ധാർഥന്റെ കൊലപാതകത്തിൽ പ്രതികളെ സംരക്ഷിക്കാൻ ശ്രമിച്ച മുൻ എംഎൽഎ സികെ ശശീന്ദ്രന്റെ പങ്ക് അന്വേഷിക്കണം, കോളേജുകളും ഹോസ്‌റ്റലുകളും കേന്ദ്രീകരിച്ച് എസ്എഫ്ഐ നടത്തുന്ന ലഹരിക്കടത്ത് അന്വേഷിക്കണം, ഹോസ്‌റ്റലുകളിൽ അന്യായമായി താമസിച്ച് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി പാർട്ടിയുടെ അധീനതയിലാക്കുന്ന എസ്എഫ്ഐ ശ്രമങ്ങൾ പ്രതിരോധിക്കാൻ സ്‌ഥിരം സംവിധാനം ഒരുക്കണമെന്നും കെഎസ്‌യു ആവശ്യപ്പെട്ടു.
Most Read| 18 വയസിന് മുകളിലുള്ള സ്‌ത്രീകൾക്ക് പ്രതിമാസം 1000 രൂപ