കോഴിക്കോട്: ജില്ലയിലെ ഉണ്ണികുളത്ത് സ്‌കൂൾ വിദ്യാർഥിനിയെ തീപ്പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് എകരൂർ തെങ്ങിനി കുന്നുമ്മൽ പ്രസാദിന്റെ മകൾ അർച്ചനയാണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. വീടിനുള്ളിൽ തീ പൊള്ളലേറ്റു മരിച്ച നിലയിലാണ് അർച്ചനയെ കണ്ടെത്തിയത്.
പുലർച്ചെ അമ്മയുടെ വീട്ടിൽ നിന്ന് അർച്ചനയും അമ്മയും അച്ഛമ്മയുടെ വീട്ടിലേക്ക് എത്തിയിരുന്നു. മകളെ അവിടെ നിർത്തി അമ്മ ആശുപത്രി ആവശ്യത്തിനായി കോഴിക്കോടേക്ക് പോയി. ഈ സമയമാണ് അർച്ചന സ്വന്തം വീട്ടിലേക്ക് പോയത്. അച്ഛമ്മയോട് ഒരു പുസ്‌തകം വീട്ടിൽ ഉണ്ടെന്നും അത് എടുത്തിട്ട് വരാമെന്ന് പറഞ്ഞാണ് അർച്ചന വീട്ടിലേക്ക് പോയതെന്നാണ് വിവരം.
അതിനു പിന്നാലെയാണ് അപകടം നടന്നതെന്ന് പോലീസ് വ്യക്‌തമാക്കുന്നു. ഷെഡിലാണ് അർച്ചന രക്ഷിതാക്കൾക്കൊപ്പം താമസിക്കുന്നത്. ഈ വീട്ടിൽ നിന്നും തീ ഉയരുന്നത് കണ്ട സമീപത്ത് ജോലി ചെയ്‌തുകൊണ്ടിരുന്ന തൊഴിലുറപ്പ് ജോലിക്കാരാണ് നാട്ടുകാരെ വിവരം അറിയിച്ചത്. ഓടിയെത്തിയ നാട്ടുകാരാണ് അർച്ചനയെ തീപിടിച്ച നിലയിൽ കണ്ടെത്തിയത്.
മുറിയിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്നും പോലീസ് വ്യക്‌തമാക്കി. ബാലുശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട്ടിൽ തീ പടരാനുള്ള സാഹചര്യം പോലീസ് പരിശോധിച്ചു വരികയാണ്. പുറമെ നിന്നുള്ള ആരുടെയെങ്കിലും സാന്നിധ്യം സ്‌ഥലത്ത് ഉണ്ടായിരുന്നോ എന്നുള്ളത് സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. പോസ്‌റ്റുമോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്‌തമാകുള്ളൂവെന്ന് ബാലുശ്ശേരി പോലീസ് അറിയിച്ചു. നൻമണ്ട സ്‌കൂളിലെ പത്താം ക്‌ളാസ് വിദ്യാർഥിയായിരുന്നു അർച്ചന.
Most Read: പോപുലര്‍ ഫ്രണ്ട് ജപ്‌തി; കൂടുതൽ വിശദാംശങ്ങൾ അറിയിക്കണമെന്ന് ഹൈക്കോടതി