കൊച്ചി: ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയ കേസിൽ അഡ്വ.സൈബി ജോസിന് ഹൈക്കോടതിയിൽ തിരിച്ചടി. കോഴ വാങ്ങിയ കേസ് റദ്ദാക്കണമെന്ന സൈബിയുടെ ഹരജി ഹൈക്കോടതി തള്ളി. അറസ്റ്റ് തടയണമെന്ന ആവശ്യവും കോടതി തള്ളി. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
പ്രതിക്കെതിരെ ഉയർന്നിരിക്കുന്നത് ഗുരുതരമായ ആരോപണമാണ്. അന്വേഷണം മുന്നോട്ട് പോകട്ടെ എന്ന് വ്യക്തമാക്കിയ കോടതി, അന്വേഷണത്തെ എന്തിന് ഭയക്കണം എന്നും ചോദിച്ചു. സൈബിക്കെതിരായ ആരോപണം ജുഡീഷ്യൽ സംവിധാനത്തെ ആകെ ബാധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ, സത്യം പുറത്തുവരട്ടേയെന്നും കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതി ഹരജി തള്ളിയതോടെ സൈബി ജോസ് കടുത്ത തിരിച്ചടിയാണ് നേരിട്ടത്.
കേട്ടുകേൾവിയുടെ മാത്രം അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് സൈബി ഹരജിയിൽ ആരോപിച്ചിരുന്നത്. പണം കൊടുത്തതായി കക്ഷികളാരും പറഞ്ഞിട്ടില്ലെന്നും അഴിമതി നിരോധന നിയമം വകുപ്പ് 7, ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 420 എന്നിവ പ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്നുമാണ് ഹരജിയിൽ പറയുന്നത്. കേസിൽ പരാതിക്കാരോ തെളിവുകളോ ഒന്നുമില്ലെന്നും ഹരജിയിൽ വിശദീകരിക്കുന്നു.
അതേസമയം, കേസിന്റെ എഫ്ഐആർ അന്വേഷണ സംഘം മൂവാറ്റുമുഴ വിജിലൻസ് കോടതിയിൽ നേരത്തെ സമർപ്പിച്ചിരുന്നു. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും വഞ്ചനാ കുറ്റവുമാണ് സൈബിക്കെതിരെ പോലീസ് ചുമത്തിയിട്ടുള്ളത്. ജഡ്ജിമാർക്ക് നൽകാനെന്ന വ്യാജേന കക്ഷികളിൽ നിന്ന് വൻ തുക വാങ്ങിയെന്നാണ് സൈബി ജോസിനെതിരായുള്ള കേസ്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷം എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സൈബിക്കെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്.
Most Read: തൃശൂർ മെഡിക്കൽ കോളേജിലെ പീഡനശ്രമം; റിപ്പോർട് തേടി ആരോഗ്യവകുപ്പ്