കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ളാന്റിലെ തീപിടിത്തത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. വിഷയം ചൊവ്വാഴ്ച ഡിവിഷൻ ബെഞ്ച് പരിഗണിക്കും. തീപിടിത്തത്തിന് ശേഷം കൊച്ചി നഗരത്തിൽ പുക നിറഞ്ഞ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കത്ത് നൽകിയത്.
ബ്രഹ്മപുരം മാലിന്യ പ്ളാന്റിൽ തീപിടിത്തം ഉണ്ടായി അഞ്ചു ദിവസമായിട്ടും കൊച്ചി നഗരം വിഷപ്പുക കൊണ്ട് ശ്വാസം മുട്ടുകയാണ്. പുക അടക്കാനും തീ പൂർണമായി ഇല്ലാതാക്കാനും നഗരസഭയ്ക്കും ജില്ലാ ഭരണകൂടത്തിനും കഴിയാതെ വന്നതോടെയാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടിട്ടുള്ളത്.
അതേസമയം, കൊച്ചി നഗരത്തിലെ വായു മലിനീകരണ തോത് ഉയർന്നതായാണ് വിവരം. പലയിടങ്ങളിലും വായു മലിനീകരണത്തിന്റെ തോത് 200ന് മുകളിലെത്തിയിട്ടുണ്ട്. തീയണയ്ക്കാൻ ഫയർഫോഴ്സ് തീവ്രശ്രമത്തിലാണെന്ന് ഫയർഫോഴ്സ് മേധാവി ബി സന്ധ്യ അറിയിച്ചു. പൂർണമായും തീ അണയ്ക്കാൻ എത്ര സമയം വേണ്ടിവരുമെന്ന് പറയാനാകില്ലെന്നും കെമിക്കൽ പൗഡർ ഉപയോഗിച്ച് തീ കെടുത്താൻ സാധിക്കില്ലെന്നും ബി സന്ധ്യ പറഞ്ഞു.
അതിനിടെ, കൊച്ചിയിലും സമീപ പഞ്ചായത്തുകളിലും ഏഴുവരെയുള്ള ക്ളാസുകൾക്ക് നാളെയും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി, തൃക്കാക്കര, മരട്, തൃപ്പുണിത്തുറ നഗരസഭാ പരിധികളിൽ അവധി ബാധകമാണ്. വടവുകോട്-പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലെ സ്കൂളുകൾക്കും അവധിയാണ്. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ, അങ്കണവാടി, ഡേ കെയർ എന്നിവയ്ക്കും അവധി ബാധകമാണ്. എന്നാൽ, പൊതുപരീക്ഷകൾക്ക് മാറ്റമില്ലെന്ന് കളക്ടർ രേണുരാജ് അറിയിച്ചു.
Most Read: മദ്യനയ കേസ്; മനീഷ് സിസോദിയ ജയിലിലേക്ക്- 15 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ