ന്യൂഡെൽഹി: ഡെൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് കുരുക്കുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഡെൽഹി മദ്യനയ കേസിൽ സിബിഐ അറസ്റ്റ് ചെയ്ത് തിഹാർ ജയിലിൽ കഴിയുന്ന സിസോദിയയെ ഇഡിയും അറസ്റ്റ് ചെയ്തു. മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സിബിഐ പ്രത്യേക കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് ഇഡിയുടെ അപ്രതീക്ഷിത അറസ്റ്റ്.
മദ്യനയ അഴിമതിക്കേസിൽ സാമ്പത്തിക ഇടപാട് കേസിലാണ് ഇഡിയുടെ നടപടി.
നാളെ തന്നെ സിസോദിയയെ ഇഡി കോടതിയിൽ ഹാജരാക്കിയേക്കും. അഴിമതിക്കേസുമായി ബന്ധപ്പെട്ട് സിസോദിയയെ ഇഡി തിഹാർ ജയിലിൽ പോയി ചോദ്യം ചെയ്തിരുന്നു. സിബിഐ കേസിൽ അറസ്റ്റിലായ ശേഷം രണ്ടാം തവണയാണ് ജയിലിലെത്തി ചോദ്യം ചെയ്യുന്നത്. ഫെബ്രുവരി 26ന് ആണ് മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്.
ഇതിന് പിന്നാലെ അദ്ദേഹം ഡെൽഹി ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. ഡെൽഹി കോടതി അദ്ദേഹത്തെ മാർച്ച് 20 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. അതിനിടെ, കേസിൽ ഹൈദരാബാദിൽ വ്യവസായിയായ മലയാളി അരുൺ രാമചന്ദ്ര പിള്ളയെ ഇഡി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അഴിമതിക്കേസിലെ ഏറ്റവും പ്രധാന കണ്ണിയായി സിബിഐയും ഇഡിയും വിശേഷിപ്പിക്കുന്ന സൗത്ത് ഗ്രൂപ്പിന്റെ ഏറ്റവും പ്രധാനിയായ വ്യവസായിയാണ് അരുൺ രാമചന്ദ്ര പിള്ള. മനീഷ് സിസോദിയ ഒന്നാം പ്രതിയായ കേസിൽ 14ആം പ്രതിയാണ് അരുൺ രാമചന്ദ്ര പിള്ള.
Most Read: കേസ് തീർപ്പാക്കാൻ 30 കോടി വാഗ്ദാനം; ഇടനിലക്കാരൻ വിജയ് പിള്ള- വെളിപ്പെടുത്തി സ്വപ്ന സുരേഷ്