ന്യൂഡെൽഹി: റിലയൻസ് ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിൽ ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിനെ സിബിഐ ചോദ്യം ചെയ്യും. ഈ മാസം 28ന് ഡെൽഹി സിബിഐ ആസ്ഥാനത്ത് ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
കശ്മീർ ഗവർണർ ആയിരിക്കെ രണ്ടു പദ്ധതികൾ പാസാക്കാൻ വന്നുവെന്നും അതിലൊന്ന് അംബാനിയുടേതും മറ്റേത് പ്രധാനമന്ത്രിയുമായി അടുപ്പമുള്ള ആർഎസ്എസ് നേതാവ് റാംമാധവിന്റേത് ആണെന്നുമാണ് സത്യപാൽ മാലിക്ക് വെളിപ്പെടുത്തിയത്.
പദ്ധതികളിൽ കുഴപ്പങ്ങളും അഴിമതി സാധ്യതകളും കണ്ടതോടെ രണ്ടും റദ്ദാക്കാൻ നിർദ്ദേശിച്ചു. അവ ഒപ്പിട്ടാൽ 300 കോടി രൂപ കൈക്കൂലി കിട്ടുമെന്ന് ചില ഉദ്യോഗസ്ഥർ സൂചിപ്പിച്ചതായും ഗവർണർ പറഞ്ഞിരുന്നു. എന്നാൽ, ആരോപണം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കിയ റാംമാധവ്, സത്യപാലിനെതിരെ അപകീർത്തി കേസ് ഫയൽ ചെയ്തു.
കൂടാതെ, രാജ്യത്തെ പുൽവാമ ഭീകരാക്രമണത്തിൽ കേന്ദ്ര സർക്കാരിന്റെ വീഴ്ചകളും സത്യപാൽ മാലിക്ക് വെളിപ്പെടുത്തിയിരുന്നു. സൈനികരെ കൊണ്ടുപോകാൻ വിമാനം നൽകാത്തതും സ്ഫോടക വസ്തു നിറച്ച കാർ രഹസ്യാന്വേഷണ ഏജൻസി കണ്ടെത്താത്തതും വീഴ്ച ആണെന്നാണ് മാലിക്ക് പറഞ്ഞത്. ഇക്കാര്യത്തെ കുറിച്ച് മിണ്ടരുതെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചതായും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
Most Read: ‘സുഡാനിൽ നിന്ന് ഇന്ത്യക്കാരെ ഉടൻ ഒഴിപ്പിക്കണം’; നിർദ്ദേശം നൽകി പ്രധാനമന്ത്രി







































