ദുബായ്: യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങൾ ജൂൺ 30നകം അർധവാർഷിക സ്വദേശിവൽക്കരണ അനുപാതം ഒരു ശതമാനം പൂർത്തിയാക്കണമെന്ന് മാനവവിഭവ ശേഷി മന്ത്രാലയം നിർദ്ദേശിച്ചു. 50 ശതമാനം ജീവനക്കാരിൽ കൂടുതലുള്ള സ്ഥാപനങ്ങൾ വർഷത്തിൽ രണ്ടു ശതമാനം സ്വദേശിവൽക്കരണം നടത്തണമെന്നാണ് നിയമം. ഒരു ശതമാനം ജൂണിലും ഒരു ശതമാനം ഡിസംബറിലും പൂർത്തിയാക്കണം.
ജൂലൈ 1നു മുൻപ് ഒരുശതമാനം സ്വദേശിവൽക്കരണം പൂർത്തിയാക്കാത്ത സ്വകാര്യ കമ്പനികൾക്ക് മാസത്തിൽ 7000 ദിർഹം പിഴ ചുമത്തുമെന്നാണ് മാനവവിഭവ ശേഷി മന്ത്രി ഡോ. അബ്ദുൽ റഹ്മാൻ അൽ അവാർ അറിയിച്ചത്. ആറു മാസത്തിന് 42,000 ദിർഹം ഈടാക്കും. നിയമലംഘകർക്കുള്ള പിഴ വർഷത്തിൽ 1000 ദിർഹം വീതം വർധിപ്പിക്കുമെന്നും മന്ത്രാലയം ഓർമിപ്പിച്ചു.
രാജ്യത്തെ സ്വകാര്യ കമ്പനികളിൽ സ്വദേശികളുടെ പ്രാതിനിധ്യം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ യുഎഇ സാമൂഹിക വികസന, സ്വദേശിവൽക്കരണം മന്ത്രാലയം നടപ്പിലാക്കിയ പദ്ധതിയാണിത്. പദ്ധതി വൻ വിജയമാണെന്നാണ് അധികൃതരുടെ വിശദീകരണം. പദ്ധതി ആരംഭിച്ച കഴിഞ്ഞ വർഷം തന്നെ 28,700 സ്വദേശി യുവതീ-യുവാക്കൾ വിവിധ സ്വകാര്യ കമ്പനികളിൽ ജോലിയിൽ പ്രവേശിച്ചതായി അധികൃതർ വ്യക്തമാക്കി.
Most Read: സ്വവർഗ വിവാഹം; വിഷയം പരിഗണിക്കേണ്ട വേദി കോടതിയല്ലെന്ന് നിയമമന്ത്രി