തിരുവനന്തപുരം: സുദീപ്‌തോ സെൻ സംവിധാനം ചെയ്‌ത ‘ദി കേരള സ്‌റ്റോറി’ ക്ക് പ്രദർശനാനുമതി നൽകരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഷ്‌ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ട് മോദി വിതച്ച വിഭാഗീയതയുടെ വിത്തുകൾ മുളപ്പിച്ചെടുക്കാനുള്ള അജണ്ടയുടെ ഭാഗമാണ് ഈ ചിത്രമെന്ന് വിഡി സതീശൻ ആരോപിച്ചു. രാജ്യാന്തര തലത്തിൽ കേരളത്തെ അപമാനിക്കാനും അപകർത്തി പെടുത്താനുമാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്നും സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
കേരളത്തിലെ 32,000 സ്‌ത്രീകളെ മതം മാറ്റി ഇസ്‌ലാമിക് സ്‌റ്റേറ്റിൽ അംഗങ്ങൾ ആക്കിയെന്ന പച്ചക്കള്ളമാണ് സിനിമ പറയുന്നത്. ഇത് ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമല്ല. മറിച്ചു ന്യൂനപക്ഷ വിഭാഗങ്ങളെ സംശയ നിഴലിലാക്കി സമൂഹത്തിൽ വിഭാഗീയതയും ഭിന്നിപ്പും സൃഷ്‌ടിക്കുകയെന്ന സംഘപരിവാർ അജണ്ടയാണെന്നും, അതുകൊണ്ടുതന്നെ ചിത്രത്തിന് കേരളത്തിൽ പ്രദർശനാനുമതി നൽകരുതെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.
സിനിമ പറയാൻ ഉദ്ദേശിക്കുന്നത് എന്താണെന്ന് ട്രെയിലർ വ്യക്‌തമാക്കുന്നുണ്ട്. സിനിമയുടെ ഉള്ളടക്കത്തെ കുറിച്ച് സംവിധായകൻ സുദീപ്‌തോ സെൻ മാദ്ധ്യമങ്ങളോട് പറഞ്ഞിട്ടുള്ള കാര്യങ്ങളും പൊതുസമൂഹത്തിന് മുന്നിലുണ്ട്. കേരളത്തിൽ നിന്ന് കാണാതായ സ്‌ത്രീകളെ മതപരിവർത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. കേരളത്തിൽ നിന്ന് ഇത്തരത്തിൽ 32,000 സ്‌ത്രീകളെ കാണാതായി എന്നതാണ് അണിയറ പ്രവർത്തകരുടെ വാദമെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
‘ദി കേരള സ്‌റ്റോറി’യുടെ ട്രെയിലർ റിലീസ് ചെയ്‌തതിന് പിന്നാലെയാണ് സിനിമക്കെതിരെ വിമർശനം ശക്‌തമായത്. സിനിമ മെയ് അഞ്ചിന് തിയേറ്ററുകളിൽ എത്താനിരിക്കെയാണ് വിവാദം ചൂടുപിടിച്ചിരിക്കുന്നത്. യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിൽ, യൂത്ത് ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്, എന്നിവരും സുന്നി യുവജന സംഘടനയായ എസ്‌വൈഎസും ഈ സിനിമക്കെതിരെയുള്ള നിലപാട് വെളിപ്പെടുത്തിയിട്ടുണ്ട്.
Most Read: എ രാജക്ക് ആശ്വാസം; അയോഗ്യനാക്കിയ വിധി സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി