കോഴിക്കോട്: താമരശേരി കട്ടിപ്പാറയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. അമരാട് മല അരീക്കരക്കണ്ടി റിജേഷിനാണ് പരിക്കേറ്റത്. സംസാരശേഷി ഇല്ലാത്ത ആളാണ് റിജേഷ്. ഇയാൾ ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. ഇന്ന് രാവിലെ എട്ട് മണിക്കാണ് സംഭവം.
റബർ തോട്ടത്തിൽ വെച്ചാണ് റിജേഷിന് നേരെ കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. റബർ ടാപ്പിങ് ചെയ്യുന്നതിനിടെ കാട്ടുപോത്ത് ആക്രമിക്കുക ആയിരുന്നു. രണ്ടു തവണ കുത്തേറ്റു. റിജേഷിനൊപ്പം ഉണ്ടായിരുന്ന പിതാവ് ബഹളം വെച്ചതോടെ കാട്ടുപോത്ത് ഓടിപ്പോയി. തലക്കും നെറ്റിക്കും വയറിനുമാണ് റിജേഷിന് പരിക്കേറ്റത്. താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിൽസ നൽകിയതിന് ശേഷമാണ് റിജേഷിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.
Most Read: ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയ കേസ്; ലോകായുക്ത ഉത്തരവിനെതിരെ ഹരജിക്കാരൻ ഹൈക്കോടതിയിൽ