തിരുവനന്തപുരം: എഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം സംസ്ഥാനത്ത് റോഡ് അപകടമരണ നിരക്കിൽ ഗണ്യമായ കുറവുണ്ടായതായി ഗതാഗതമന്ത്രി മന്ത്രി ആന്റണി രാജു. 2022 ജൂൺ മാസം സംസ്ഥാനത്ത് 3,714 റോഡ് അപകടങ്ങളിൽ 344 പേർ മരിക്കുകയും 4,172 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ, എഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം 2023 ജൂൺ മാസം റോഡപകടങ്ങൾ 1,278 ആയും മരണനിരക്ക് 140 ആയും പരിക്ക് പറ്റിയവരുടെ എണ്ണം 1,468 ആയും കുറഞ്ഞു.
ക്യാമറകളുടെ പ്രവർത്തനം ആരംഭിച്ചു ഒരു മാസത്തിനുള്ളിൽ 204 വിലപ്പെട്ട ജീവൻ രക്ഷിക്കാൻ സാധിച്ചു. ക്യാമറകളുടെ പ്രവർത്ത അവലോകത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗതാഗതമന്ത്രി. ജൂൺ അഞ്ചു മുതൽ ജൂലൈ മൂന്ന് വരെ 20,42,542 മോട്ടോർവാഹന നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 7,41,766 എണ്ണം വെരിഫൈ ചെയ്യുകയും 1,77,694 കേസുകൾ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട് മോണിറ്ററിങ് സിസ്റ്റത്തിൽ അപ്ലോഡ് ചെയ്യുകയും ചെയ്തു.
1,28,740 എണ്ണം മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റ് അംഗീകരിക്കുകയും 1,04,063 ചെല്ലാനുകൾ തപാലിൽ അയക്കുകയും ചെയ്തു. കൂടുതൽ ജീവനക്കാരെ നിയമിച്ചു നിയമലംഘനങ്ങൾ വെരിഫൈ ചെയ്യുന്നത് വേഗത്തിലാക്കി മൂന്ന് മാസത്തിനുള്ളിൽ വെരിഫിക്കേഷനിലെ കുടിശിക പൂർത്തിയാക്കാനും കെൽട്രോണിനോട് നിർദ്ദേശിച്ചതായും മന്ത്രി ആന്റണി രാജു പറഞ്ഞു.
ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചതാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ 73,887. സഹയാത്രികർ ഹെൽമറ്റ് യാത്ര ചെയ്തത് 30,213. കാറിലെ മുൻസീറ്റ് യാത്രക്കാർ സീറ്റ്ബെൽറ്റ് ധരിക്കാത്തത് 57,032, കാർ ഡ്രൈവർ സീറ്റ്ബെൽറ്റ് ധരിക്കാത്തത് 49,775 , മൊബൈൽ ഫോൺ ഉപയോഗം 1,846, ഇരുചക്ര വാഹനങ്ങളിലെ ട്രിപ്പിൾ റൈഡ് 1818 തുടങ്ങിയവയാണ് ജൂൺ അഞ്ചു മുതൽ ജൂലൈ മൂന്ന് വരെ കണ്ടെത്തിയത്.
Most Read: ഏക സിവിൽ കോഡ്; അംഗീകരിക്കില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി- ആംആദ്മി പാർട്ടിയിലും ഭിന്നത