ന്യൂഡെൽഹി: രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പിലാക്കുന്നതിനെ പിന്തുണച്ചു ആംആദ്‌മി രംഗത്തെത്തിയതോടെ, പാർട്ടിയിലും ഭിന്നത രൂക്ഷമായി. സിവിൽ കോഡിനെ അംഗീകരിക്കില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞു. രാജ്യത്തെ വിഭജിക്കാനുള്ള ബിജെപിയുടെ തന്ത്രമാണ് ഏക സിവിൽകോഡ് എന്നാണ് ഭഗവന്ത് മാന്റെ പ്രതികരണം.
എന്നാൽ, സിവിൽ കോഡിനെ പിന്തുണക്കുമെന്നാണ് ആംആദ്‌മി പാർട്ടിയുടെ നിലപാട്. ഭരണഘടന ഏക സിവിൽ കോഡിനെ വിഭാവനം ചെയ്യുന്നുവെന്നാണ് പാർട്ടി നേതാക്കളുടെ പ്രതികരണം. വിപുലമായ ചർച്ചകൾ ഏക സിവിൽ കോഡ് വിഷയത്തിൽ വേണമെന്നും സമവായത്തിൽ എത്തണമെന്നും ആംആദ്‌മി ആവശ്യപ്പെട്ടു. അതേസമയം, ഏക സിവിൽകോഡിൽ കോൺഗ്രസ് ഇതുവരെ നിലപാട് വ്യക്‌തമാക്കിയിട്ടില്ല.
സിവിൽ കോഡ് സംബന്ധിച്ച് കരട് പുറത്തിറങ്ങുകയോ ചർച്ചകൾ നടത്തുകയോ ചെയ്‌താൽ അപ്പോൾ പരിശോധിച്ചു നിലപാടറിയിക്കാമെന്നാണ് പാർട്ടി വക്‌താവ് ജയറാം രമേശ് ഡെൽഹിയിൽ പറഞ്ഞത്. സിവിൽ കോഡിൽ പ്രതിപക്ഷ പാർട്ടികൾക്ക് വ്യത്യസ്‌ത അഭിപ്രായമാണുള്ളത്. അതിനാൽ, മറ്റു പ്രതിപക്ഷ പാർട്ടികളുടെ സമ്മർദ്ദമുള്ളപ്പോൾ തന്നെ തൽക്കാലം നിലപാട് പ്രഖ്യാപിക്കേണ്ടന്നാണ് നേതൃത്വം ധാരണയിൽ എത്തിയിരിക്കുന്നത്.
Most Read: മറുനാടൻ മലയാളി ജീവനക്കാരുടെ വീടുകളിലെ റെയ്‌ഡ് അതിരുവിട്ടത്; കോം ഇന്ത്യ