ന്യൂഡെൽഹി: ഡീസൽ വാഹനങ്ങൾക്ക് പത്ത് ശതമാനം ജിഎസ്ടി ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നുവെന്ന വാർത്തകൾ നിഷേധിച്ചു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഇങ്ങനൊരു നീക്കം സർക്കാരിന്റെ പരിഗണനയിൽ ഇപ്പോഴില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എക്സ് പ്ളാറ്റുഫോമിലെഴുതിയ കുറിപ്പിലൂടെയായിരുന്നു ഗഡ്കരിയുടെ വിശദീകരണം.
2070ൽ കാർബൺ നെറ്റ് സീറോ ലക്ഷ്യം നേടുന്നതിന്റെ ഭാഗമായി ഡീസൽ പോലുള്ള അപകടകരമായ ഇന്ധനത്തിന്റെ ഉപയോഗം മൂലമുണ്ടാകുന്ന വായു മലിനീകരണ തോത് കുറയ്ക്കേണ്ടതുണ്ട്. വാഹന വിൽപ്പനയിൽ ഉണ്ടാകുന്ന വളർച്ചക്കൊപ്പം ശുദ്ധ, ഹരിത ഇന്ധനമെന്ന ഇതരമാർഗം സ്വീകരിക്കുകയും വേണം. ഇത്തരം ഇന്ധനം ചിലവ് കുറഞ്ഞ, തദ്ദേശീയമായ, മലിനീകരണം ഇല്ലാത്തവയായി മാറണം- ഗഡ്കരി കുറിച്ചു.
അധിക നികുതി സംബന്ധിച്ച നിർദ്ദേശം ധനവകുപ്പിന് ഇന്ന് കൈമാറുമെന്ന് ഗതാഗതമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആയിരുന്നു റിപ്പോർട് ചെയ്തത്. അധിക നികുതി ഏർപ്പെടുത്തുന്നതോടെ പുതിയ ഡീസൽ വാഹനങ്ങളുടെ വില കൂടുമെന്ന റിപ്പോർട്ടുകളുമുണ്ടായി. ഡെൽഹിയിൽ ഒരു പരിപാടിയിൽ സംസാരിക്കുബോഴാണ് കേന്ദ്രമന്ത്രി ഇക്കാര്യം പറഞ്ഞതെന്നായിരുന്നു റിപ്പോർട്ടുകൾ.
ഡീസൽ വാഹനങ്ങളുടെ ഉൽപ്പാദനം വാഹന വ്യവസായികൾ കുറയ്ക്കണമെന്നും അല്ലാത്തപക്ഷം അധികനികുതി ഏർപ്പെടുത്തേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യൻ നിരത്തുകളിൽ കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടിയെന്നായിരുന്നു വിവരം. മന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ വാഹന നിർമാതാക്കളായ ടാറ്റ മോട്ടേഴ്സ്, മഹീന്ദ്ര , അശോക്, ലെയ്ലാൻഡ് തുടങ്ങിയ കമ്പനികളുടെ ഓഹരി 2.5 മുതൽ നാല് വരെ ഇടിഞ്ഞു.
Most Read| നിപ ഭീതി; കോഴിക്കോട് ജില്ലയിൽ മാസ്ക് നിർബന്ധമാക്കി