ജറുസലേം: വടക്കൻ ഗാസയിൽ നിന്ന് കൂട്ട പലായനം തുടർന്ന് ആയിരക്കണക്കിന് പലസ്‌തീനികൾ. ഹമാസ് തുരങ്കങ്ങൾക്കെതിരെ ആക്രമണം കടുപ്പിക്കുന്നതിന്റെ ഭാഗമായി, ഇസ്രയേൽ ജനവാസ കേന്ദ്രങ്ങളിൽ ബോംബാക്രമണം ശക്‌തമാക്കിയതിന്റെ ഭാഗമായാണ് പലസ്‌തീനികളുടെ കൂട്ട പലായനം. ഹമാസ് ബന്ദികളാക്കിയവരെ വിട്ടയക്കുന്നത് വരെ ആക്രമണം തുടരുമെന്നാണ് ഇസ്രയേൽ വ്യക്‌തമാക്കുന്നത്.
ഇന്നലെ മാത്രം 15,000 പേർ ഗാസയിൽ നിന്ന് പലായനം ചെയ്‌തതായി യുഎൻ അറിയിച്ചു. കഴിഞ്ഞ ദിവസം 5000 പേരാണ് വടക്കൻ ഗാസ വിട്ടത്. അതേസമയം, പരിക്കേറ്റ പലസ്‌തീനികളെ റഫ അതിർത്തി വഴി ഈജിപ്‌തിലെ ആശുപത്രികളിലേക്ക് മാറ്റുന്നത് ഇസ്രയേൽ സൈന്യം നിഷേധിച്ചതായി ഹമാസ് ആരോപിക്കുന്നു.
ഗാസ മുനമ്പിന്റെ ഹൃദയഭാഗത്തേക്ക് സേന പ്രവേശിച്ചതായി ഇസ്രയേൽ വൃത്തങ്ങൾ അറിയിച്ചു. ഹമാസിന്റെ തുരങ്കങ്ങൾ ലക്ഷ്യംവെച്ചാണ് മുന്നേറ്റമെന്ന് ഇസ്രയേൽ സേന അറിയിച്ചു. ഹമാസ് ഒളിത്താവളങ്ങളായ തുരങ്ക ശൃംഖലകൾ തകർത്തതായും ആയുധനിർമാണ വിദഗ്‌ധനായ മഹ്‌സിൻ അബു സിനയെ വ്യോമാക്രമണത്തിൽ വധിച്ചതായും ഇസ്രയേൽ അവകാശപ്പെട്ടു.
ബന്ദികളാക്കിയവരെ ഹമാസ് വിട്ടയക്കാതെ വെടിനിർത്തൽ സാധ്യമല്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരത്തെ വ്യക്‌തമാക്കിയിരുന്നു. ഒക്‌ടോബർ ആദ്യവാരത്തിൽ ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തെ തുടർന്നാണ് യുദ്ധം ആരംഭിച്ചത്. ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 10,569 ആയി. ഇതിൽ 4324 കുട്ടികളാണ്. 26,457 പേർക്ക് പരിക്കേറ്റു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 214 പേരാണ് കൊല്ലപ്പെട്ടത്.
Health | സംസ്‌ഥാനത്ത് വീണ്ടും ആശങ്കയായി സിക വൈറസ്; ഈഡിസ് കൊതുകുകളെ കരുതിയിരിക്കാം