തിരുവനന്തപുരം: ഡിജിപിയുടെ ഔദ്യോഗിക വസതിയിലേക്ക് മഹിളാമോർച്ചയുടെ പ്രതിഷേധം നടന്ന സംഭവത്തിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പ്രതിഷേധക്കാർക്ക് വീടിന്റെ ഗേറ്റ് തുറന്ന് കൊടുത്തത് തെറ്റായ നടപടിയെന്ന് വിലയിരുത്തിയാണ് സസ്പെൻഷൻ. റാപ്പിഡ് റെസ്പോൺസ് ടീമിലെ മുരളീധരൻ നായർ, മുഹമ്മദ് ഷെബിൻ, സജിൻ എന്നിവരെയാണ് വകുപ്പുതല നടപടിയുടെ ഭാഗമായി സസ്പെൻഡ് ചെയ്തത്.
വണ്ടിപ്പെരിയാറിൽ പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പോലീസ് വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് ഡിജിപിയുടെ വസതിയിലേക്ക് മഹിളാമോർച്ച പ്രവർത്തകർ ഇന്നലെ പ്രതിഷേധം നടത്തിയത്. ഡിജിപിയുടെ വീട്ടിൽ കയറിയ അഞ്ചു മഹിളാമോർച്ച പ്രവർത്തകർ 15 മിനിറ്റോളം അവിടെയിരുന്ന് പ്രതിഷേധിച്ചിരുന്നു. ഡിജിപി വീട്ടിൽ ഉള്ള സമയത്തായിരുന്നു പ്രതിഷേധം. എന്നാൽ, പോലീസ് പ്രതിഷേധം മുൻകൂട്ടി അറിഞ്ഞിരുന്നില്ല.
സാധാരണ ഡിജിപിയുടെ ഔദ്യോഗിക വസതിയിലേക്ക് പ്രകടനങ്ങളോ പ്രതിഷേധങ്ങളോ ഉണ്ടാവാറില്ല. ഇക്കാരണത്താൽ പോലീസിനെ ഞെട്ടിച്ച പ്രതിഷേധമായിരുന്നു മഹിളാമോർച്ചയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. പരാതി നൽകാനെന്ന പേരിലാണ് പ്രതിഷേധക്കാരിൽ രണ്ടുപേർ ഗേറ്റിന് സമീപം കാവലുണ്ടായിരുന്ന പോലീസുകാരെ സമീപിച്ചത്. എന്നാൽ, പരാതി പോലീസ് ആസ്ഥാനത്താണ് നൽകേണ്ടതെന്ന് ഇവർ സ്ത്രീകളെ അറിയിച്ചു.
ഇതിനിടെ മൂന്ന് സ്ത്രീകൾ കൂടി ഇവിടെയെത്തി. ഗേറ്റ് പൂർണമായി അടച്ചിട്ടില്ലായിരുന്നതിനാൽ ആ പഴുതിലൂടെ അഞ്ചുപേരും അകത്തേക്ക് കയറി കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. ഇവരെ സ്ഥലത്ത് നിന്ന് മാറ്റാൻ പോലീസ് വളരെ ബുദ്ധിമുട്ടിയിരുന്നു. സ്ഥലത്ത് വനിതാ പോലീസ് ഇല്ലാത്തതിനാൽ പ്രതിഷേധം തുടരുകയും പിന്നീട് ഇവരെ പോലീസെത്തി ബലംപ്രയോഗിച്ചു നീക്കുകയുമായിരുന്നു.
ഗേറ്റ് തുറന്നിട്ടതും പ്രതിഷേധക്കാരെ മടക്കി അയക്കാതിരുന്നതും ഗുരുതരമായ വീഴ്ചയാണെന്നും നിരുത്തരപരമായ നടപടിയാണെന്നും ആർആർഎഫിന്റെ തന്നെ അസി.കമാൻഡന്റ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബറ്റാലിയൻ ഡിഐജി രാഹുൽ ആർ നായർ ഇവരെ സസ്പെൻഡ് ചെയ്തത്. അതിനിടെ, അതിക്രമിച്ചു കയറി പ്രതിഷേധ മാർച്ച് റിപ്പോർട് ചെയ്ത നാല് മാദ്ധ്യമപ്രവർത്തകർക്ക് എതിരേയും ഇന്നലെ മ്യൂസിയം പോലീസ് കേസെടുത്തിരുന്നു.
Most Read| ഇത് കടൽത്തീരമോ അതോ ചുവപ്പ് പരവതാനിയോ? വിസ്മയ കാഴ്ചയൊരുക്കി ഒരു ബീച്ച്






































