തിരുവനന്തപുരം: സംസ്ഥാനത്തെ നാല് നഗരങ്ങളിലെ ഫുഡ് സ്ട്രീറ്റുകൾ ആധുനിക വൽക്കരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. തിരുവനന്തപുരം ശംഖുമുഖം, ഇടുക്കി മൂന്നാർ, എറണാകുളം കസ്തൂർബാ നഗർ, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ ആധുനികവൽക്കരിക്കുന്നത്. ഈ ഫുഡ് സ്ട്രീറ്റുകളുടെ നവീകരണത്തിനായി ഓരോ കോടി രൂപ വീതം ഭരണാനുമതി നൽകിയതായും ആരോഗ്യമന്ത്രി അറിയിച്ചു.
‘മോഡേണൈസേഷൻ ഓഫ് 100 ഫുഡ് സ്ട്രീറ്റ്സ്’ പദ്ധതിയുടെ ഭാഗമായാണ് നവീകരണം. ഫുഡ് സ്ട്രീറ്റുകളിൽ നിന്നും ലഭിക്കുന്ന ഭക്ഷണത്തിന്റെ സുരക്ഷിതത്വവും ശുചിത്വവും ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ പ്രവർത്തിക്കുന്ന ഫുഡ് സ്ട്രീറ്റുകൾ പദ്ധതിയിലൂടെ കൂടുതൽ മികവുറ്റതാക്കും’- ആരോഗ്യമന്ത്രി പറഞ്ഞു.
‘കേന്ദ്ര-സംസ്ഥാന ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. സുരക്ഷിത ഭക്ഷണം ഉറപ്പാക്കാനായി ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രധാന നഗരങ്ങളിൽ ക്ളീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബ് നടപ്പിലാക്കി വരുന്നുണ്ട്. ഇതുകൂടാതെയാണ് ഫുഡ് സ്ട്രീറ്റുകൾ ആധുനികവൽക്കരിക്കുന്നത്. ഭക്ഷണത്തിലൂടെ ഉണ്ടാകുന്ന രോഗങ്ങൾ കുറച്ച് പൊതുജനാരോഗ്യം വർധിപ്പിക്കുന്നതിനൊപ്പം പ്രാദേശിക തൊഴിൽ മേഖലയെ ശക്തിപ്പെടുത്താനും പദ്ധതിയിലൂടെ സാധിക്കും. കൂടാതെ സംസ്ഥാനത്തിന്റെ തനത് ഭക്ഷണങ്ങൾ ലഭ്യമാക്കുക വഴി ഫുഡ് ടൂറിസം മേഖലയിൽ കൂടി പദ്ധതി മുതൽക്കൂട്ടാകും’- മന്ത്രി പറഞ്ഞു.
പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മേൽനോട്ടത്തിൽ ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നവീകരണം വേഗത്തിൽ പൂർത്തിയാക്കി രണ്ടു മാസത്തിനുള്ളിൽ ഫുഡ് സ്ട്രീറ്റുകൾ തുറക്കാനാണ് ലക്ഷ്യമിടുന്നത്.
ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006 പ്രകാരം കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വിൽപ്പന കേന്ദ്രങ്ങൾ പ്രവർത്തിക്കുക. ഫോസ്ടാക് പരിശീലനം ലഭിച്ച ജീവനക്കാരുടെ സേവനം ഉറപ്പാക്കും. കൃത്യതയോടെയുള്ള മാലിന്യ സംസ്കരണ സംവിധാനവും കേന്ദ്രങ്ങളിൽ സജ്ജീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!