മലപ്പുറം: മലപ്പുറത്ത് പ്രകൃതിപഠന ക്യാമ്പിന് പോയ രണ്ടു വിദ്യാർഥിനികൾ മുങ്ങിമരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട് നൽകാൻ മലപ്പുറം ജില്ലാ കളക്ടർക്കാണ് നിർദ്ദേശം നൽകിയത്. കൂടാതെ, വകുപ്പുതല റിപ്പോർട് സമർപ്പിക്കാൻ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർക്കും നിർദ്ദേശം നൽകി.
അതേസമയം, കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും സാധ്യമായ എല്ലാ സഹായങ്ങളും കുട്ടികളുടെ കുടുംബത്തിന് നൽകുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. കൽപകഞ്ചേരി കല്ലിങ്കൽ പറമ്പ് എംഎസ്എം എച്ച്എസ്എസിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിഭാഗത്തിലെ വിദ്യാർഥിനികളാണ് ഇന്നലെ കരുമ്പുഴയിലെ കയത്തിൽ മുങ്ങിമരിച്ചത്.
ആയിഷ റിദ (13), ഫാത്തിമ മുഹ്സിന (11) എന്നിവരാണ് മരിച്ചത്. അധ്യാപകരുടെയും വനപാലകരുടേയും കൺമുന്നിലായിരുന്നു സംഭവം നടന്നത്. സ്കൂൾ അധികൃതർ വനംവകുപ്പുമായി സഹകരിച്ച് കരുളായി വനത്തിൽ നെടുങ്കയം ടൂറിസം കേന്ദ്രത്തിൽ നടത്തുന്ന രണ്ടു ദിവസത്തെ ക്യാമ്പിനെത്തിയ സംഘത്തിലെ കുട്ടികളാണ് ഇവർ. 49 കുട്ടികളാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
ക്യാമ്പ് തുടങ്ങുന്നതിന് മുൻപ് ഇന്നലെ വൈകിട്ട് അഞ്ചരയോടെ ഇവർ നെടുങ്കയം പരിസരം ചുറ്റിക്കാണാൻ ഇറങ്ങി. ഇതിൽ ഡോസൻ പാലത്തിന് സമീപം കരുമ്പുഴയിൽ ഇറങ്ങിയ കുട്ടികളിൽ മൂന്നുപേർ കയത്തിൽ പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന അധ്യാപകൻ മുബഷീർ ഒരാളെ രക്ഷപ്പെടുത്തി. ബാക്കി രണ്ടുപേർ പിടിവിട്ടു മുങ്ങിത്താഴ്ന്നു. അഞ്ചാൾ താഴ്ചയുള്ള കയമാണ് ഇവിടെയുള്ളത്.
Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!