ന്യൂഡെൽഹി: അതിർത്തിയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ യുവകർഷകൻ മരിച്ച സാഹചര്യത്തിൽ ഡെൽഹി ചലോ മാർച്ച് രണ്ടുദിവസത്തേക്ക് നിർത്തിവെക്കാൻ തീരുമാനിച്ച് കർഷക സംഘടനകൾ. കർഷകർ നിലവിൽ പ്രതിഷേധിക്കുന്ന സ്ഥലത്ത് തന്നെ തുടരും. നാളെ ശംഭുവിലെ നേതാക്കൾ ഉൾപ്പടെ ഖനൗരി അതിർത്തി സന്ദർശിക്കും. ശേഷം തുടർനടപടികൾ തീരുമാനിക്കും.
ഖനൗരി അതിർത്തിയിൽ ഹരിയാന പോലീസുമായുള്ള ഏറ്റുമുട്ടലിലാണ് ശുഭ് കരൺ സിങ് എന്ന 24 കാരനായ കർഷകൻ മരിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് പ്രയോഗിച്ച കണ്ണീർവാതക ഷെൽ തലയിൽ വീണാണ് ശുഭ് കരൺ മരിച്ചതെന്നാണ് കർഷകർ പറയുന്നത്. എന്നാൽ, ആരും പ്രതിഷേധത്തിൽ മരിച്ചിട്ടില്ലെന്ന് അറിയിച്ച് ഹരിയാന പോലീസ് നേരത്തെ രംഗത്തെത്തിയിരുന്നു.
അഭ്യൂഹങ്ങൾ മാത്രമാണ് പരക്കുന്നതെന്നും പോലീസ് അറിയിച്ചു. ഇതിന് പിന്നാലെയാണ് കർഷകന്റെ മരണം സ്ഥിരീകരിച്ചുള്ള വാർത്ത പുറത്തുവന്നത്. ഇതോടെ കർഷക പ്രതിഷേധം കൂടുതൽ ശക്തമായേക്കുമെന്നാണ് വിവരം. കണ്ണീർവാതക ഷെല്ലുകളും റബർ ബുള്ളറ്റുകളും ഡ്രോണുകളും ഉപയോഗിച്ചാണ് പ്രതിഷേധക്കാരായ കർഷകരെ പോലീസ് നേരിട്ടത്.
1200 ട്രാക്ടർ-ട്രോളികളും മറ്റു വാഹനങ്ങളുമായി പതിനായിരത്തിലധികം കർഷകരാണ് ഡെൽഹി അതിർത്തിയിൽ ഒത്തുകൂടിയത്. ഹരിയാന- പഞ്ചാബ് അതിർത്തിയായ ശംഭുവിലും പോലീസും കർഷകരും തമ്മിൽ സംഘർഷമുണ്ടായി. കർഷകർക്ക് നേരെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. കർഷകർ ഡെൽഹിയിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിനായി ശംഭുവിൽ വൻ പോലീസ് സന്നാഹമാണ് തമ്പടിച്ചിരിക്കുന്നത്.
Most Read| പ്രമുഖരെ കളത്തിലിറക്കി സിപിഎം; ഔദ്യോഗിക പ്രഖ്യാപനം ഉടൻ