പുതുച്ചേരി: തമിഴ്നാട്ടിലെ പുതുച്ചേരിയിൽ ഒമ്പത് വയസുകാരിയെ കൂട്ടബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം ചാക്കിൽകെട്ടി ഓടയിൽ ഉപേക്ഷിച്ച കേസിൽ ഒളിവിലുള്ള പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുന്നു. എസ്എസ്പി ആർ കലൈവാണന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
നേരത്തെ അറസ്റ്റിലായ രണ്ടുപേർക്കെതിരെ പോക്സോ ഉൾപ്പടെ ആറ് വകുപ്പുകൾ ചുമത്തിയതായി പോലീസ് അറിയിച്ചു. പ്രദേശവാസികളായ കരുണാസ് (19), വിവേകാനന്ദൻ (59) എന്നിവരാണ് അറസ്റ്റിലായത്. അഞ്ചുപേർ കസ്റ്റഡിയിൽ ഉണ്ടെന്നും ഇവരെ ചോദ്യം ചെയ്യുകയാണെന്നും പോലീസ് വ്യക്തമാക്കി. വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ കരുണാസ് ആണ് സുഹൃത്തായ വിവേകാനന്ദന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു.
ഇവിടെ വെച്ച് സുഹൃത്തുക്കൾ ഉൾപ്പടെ കുട്ടിയെ ബലാൽസംഗം ചെയ്തു. ബോധരഹിതയായതോടെ കുട്ടിയെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഓടയിൽ തള്ളുകയായിരുന്നുവെന്ന് പ്രതികൾ സമ്മതിച്ചതായി പോലീസ് അറിയിച്ചു. വിവേകാനന്ദന്റെ വീട്ടിൽ ഇന്നലെ ഫൊറൻസിക് സംഘം പരിശോധന നടത്തിയിരുന്നു. അറസ്റ്റിലായ രണ്ടു പ്രതികളുടെയും കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും രക്ത സാമ്പിളുകൾ പരിശോധനക്കായി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.
അതിനിടെ, അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തെ തുടർന്ന് മുത്തിയാൽപെട്ട് സ്റ്റേഷൻ ഓഫീസർ അടക്കമുള്ളവരെ റിസർവ് ബറ്റാലിയനിലേക്ക് മാറ്റി മുഖ്യമന്ത്രി എൻ രംഗസ്വാമി ഉത്തരവിറക്കി. സംഭവത്തിൽ ഉത്തരവാദികൾ ആയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, പെൺകുട്ടിയുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഇന്നലെ സംസ്കരിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് അഞ്ചാം ക്ളാസ് വിദ്യാർഥിനിയെ കാണാതായത്. വൈകിട്ട് കളിക്കാൻ പോയ കുട്ടി പിന്നീട് തിരിച്ചുവന്നില്ല. മാതാപിതാക്കളും നാട്ടുകാരും മണിക്കൂറുകൾ നീണ്ട തിരച്ചിൽ നടത്തിയിട്ടും കുട്ടിയെ കണ്ടെത്താനായില്ല. പിന്നാലെ രാത്രി എട്ടുമണിയോടെ കുട്ടിയുടെ മാതാപിതാക്കൾ മുതിയാൽപേട്ട പോലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസങ്ങളിലായി പോലീസ് കുട്ടിക്കായി തിരച്ചിൽ നടത്തുകയായിരുന്നു.
ഇതിനിടെ, വീടിനടുത്തുള്ള റോഡിലൂടെ കുട്ടി കളിക്കാൻ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പിന്നീട് കുട്ടിയെ കുറിച്ച് യാതൊരു വിവരവും പോലീസിന് ലഭിച്ചിരുന്നില്ല. അതിനിടെ, പുതുച്ചേരി നഗരത്തിലെ ഒരു ഓടയിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് ആളുകൾ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. തുടർന്നാണ് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
Most Read| ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കി ഫ്രാൻസ്