തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമവുമായി (സിഎഎ) ബന്ധപ്പെട്ട പ്രതിഷേധ പരിപാടികളിൽ കേരളത്തിൽ ഇതുവരെ 7913 പേർക്കെതിരെ കേസുകൾ രജിസ്‌റ്റർ ചെയ്‌തതായി പോലീസ് റിപ്പോർട്. പാർലമെന്റ് 2019ലാണ് പൗരത്വ ഭേദഗതി ബിൽ പാസാക്കിയത്. ഇന്നലെയാണ് വിജ്‌ഞാപനം പുറത്തിറക്കിയത്. ബില്ലിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി 2019 ഡിസംബർ പത്ത് മുതലാണ് കേസുകൾ രജിസ്‌റ്റർ ചെയ്‌ത് തുടങ്ങിയതെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു.
ഡിജിപിയുടെ നിർദ്ദേശ പ്രകാരമാണ് ജില്ലകളിൽ നിന്ന് റിപ്പോർട് ശേഖരിച്ചു ആഭ്യന്തര വകുപ്പിന് കൈമാറിയത്. 7913 പേർക്കെതിരെ 831 കേസുകളാണ് രജിസ്‌റ്റർ ചെയ്‌തതെന്നാണ് റിപ്പോർട്ടിൽ ഉള്ളത്. എന്നാൽ, മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് 835 കേസുകൾ എന്നാണ്. 114 കേസുകൾ സർക്കാർ പിൻവലിച്ചതായി റിപ്പോർട്ടിൽ പറയുന്നു. 241 കേസുകളിൽ ശിക്ഷ വിധിച്ചു.
11 കേസുകളിൽ ഉൾപ്പെട്ടവരെ കുറ്റവിമുക്‌തരാക്കി. 502 കേസുകൾ വിവിധ ജില്ലകളിലായി വിചാരണ ഘട്ടത്തിലാണ്. തിരുവനന്തപുരം ജില്ലയിൽ മാത്രം 86 കേസുകളിലായി 658 പേർക്കെതിരെ കേസെടുത്തു. കൂടുതൽ കേസുകൾ രജിസ്‌റ്റർ ചെയ്‌തത് വടക്കൻ കേരളത്തിലാണ്. സർക്കാർ കേസുകൾ പിൻവലിക്കാൻ അനുകൂല റിപ്പോർട് പ്രോസിക്യൂട്ടർ വഴി ഹാജരാക്കുമ്പോൾ കോടതിയാണ് തീരുമാനം എടുക്കേണ്ടത്.
പിഴത്തുക അടയ്‌ക്കേണ്ട കേസുകളിൽ, തുക ഒടുക്കിയവരെ കേസിൽ നിന്ന് ഒഴിവാക്കിയതായി പോലീസ് ഉദ്യോഗസ്‌ഥർ പറയുന്നു. മറ്റു കേസുകളിൽ പരിശോധന തുടരുന്നതായും ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി. 2019 ഡിസംബര്‍ 4നാണ് ‘പൗരത്വ (ഭേദഗതി) ബില്‍ 2019‘ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്. 2019 ഡിസംബര്‍ 10ന് ലോക്‌സഭയും പിന്നീട് 2019 ഡിസംബര്‍ 11ന് രാജ്യസഭയും ബില്‍ പാസാക്കി. ബില്ലിന് 2019 ഡിസംബര്‍ 12ന് രാഷ്‌ട്രപതിയുടെ അനുമതി ലഭിച്ചതോടെ 2020 ജനുവരി 10 മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു.
എന്നാൽ, നിയമം നിലവിൽ വന്നെങ്കിലും ചട്ടങ്ങൾ രൂപീകരിക്കാത്തതിനാൽ നടപ്പിലാക്കിയിരുന്നില്ല. പാകിസ്‌ഥാൻ, ബംഗ്ളാദേശ്, അഫ്‌ഗാനിസ്‌ഥാൻ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ജൈനര്‍, ബുദ്ധമതക്കാര്‍, പാഴ്‌സികള്‍, ക്രിസ്‌ത്യാനികൾ എന്നിവരുള്‍പ്പടെ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുക എന്നതാണ് സിഎഎ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. പട്ടികയില്‍ നിന്നും മുസ്‌ലിം വിഭാഗത്തെ മാത്രം ഒഴിവാക്കിയതാണ് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയത്. 2014 ഡിസംബർ 31ന് മുൻപ് ഇന്ത്യയിൽ എത്തിയവർക്ക് പൗരത്വത്തിനായി അപേക്ഷ നൽകാൻ കഴയുമെന്നാണ് നിയമത്തിൽ വ്യവസ്‌ഥ ചെയ്‌തിരിക്കുന്നത്.
Most Read| കേരളത്തിന് സാമ്പത്തികരക്ഷാ പാക്കേജ് അനുവദിക്കണമെന്ന് സുപ്രീം കോടതി