തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്‌ക്കുമെതിരായ മാസപ്പടി വിവാദത്തിൽ അന്വേഷണം ആരംഭിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. മാസപ്പടി കേസിലെ കള്ളപ്പണ ഇടപാട് കൂടി പരിശോധിക്കുന്നതിന് വേണ്ടിയാണ് ഇഡി അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഇഡി കൊച്ചി യൂണിറ്റാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്. വിഷയത്തിൽ എസ്എഫ്ഐഒ അന്വേഷണം തുടരുന്നതിനിടെയാണ് നടപടി.
ആദായനികുതി വകുപ്പിന്റെ റിപ്പോർട്ടുകളുടെ അടിസ്‌ഥാനത്തിലാണ് കേസ്. എക്‌സാലോജിക് അടക്കം ഇഡി അന്വേഷണ പരിധിയിൽ വരും. കുറച്ച് ദിവസങ്ങളായി ഇഡി ഇക്കാര്യത്തിൽ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. തുടർന്നാണ് ഇസിഐആർ രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്ന് എക്‌സാലോജിക് സൊലൂഷൻസ് കമ്പനിക്ക് അനധികൃതമായി പണം ലഭിച്ചതിനെ കുറിച്ചാണ് എസ്എഫ്ഐഒ അന്വേഷണം നടക്കുന്നത്.
വീണാ വിജയന്റെ എക്‌സാലോജിക് കമ്പനി, സിഎംആർഎൽ, കെഎസ്ഐഡിസി എന്നിവർക്കെതിരെയാണ് ഇഡിയുടെ പ്രാഥമിക അന്വേഷണം നടക്കുക. ഇവരുടെ സാമ്പത്തിക ഇടപാടുകൾ ഇഡി പരിശോധിക്കും. കരിമണൽ ഖനനത്തിനായി സിഎംആർഎൽ കമ്പനിക്ക് മുഖ്യമന്ത്രി വഴിവിട്ട് സഹായം നൽകുകയും അതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകൾക്ക് മാസപ്പടി ലഭിച്ചുവെന്നുമാണ് ആരോപണം.
ഒരു സേവനവും നൽകാതെ എക്‌സാലോജിക്കിന് സിഎംആർഎൽ വൻ തുക കൈമാറിയെന്നാണ് കേന്ദ്ര ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയത്. തുടർന്ന് ജനുവരി അവസാനമാണ് വീണയുടെ കമ്പനിയുടെ ദുരൂഹമായ ഇടപാടുകൾ അന്വേഷിക്കാൻ കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന എസ്എഫ്ഐഒയെ ചുമതലപ്പെടുത്തിയത്. എട്ടുമാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട് സമർപ്പിക്കാനാണ് നിർദ്ദേശം.
Most Read| 123 അടി നീളമുള്ള ദോശ! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ സംഘത്തിൽ മലയാളി ഷെഫും