ന്യൂഡെൽഹി: സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന സാഹചര്യത്തിൽ അധിക കടമെടുപ്പിന് അനുമതി തേടി സമർപ്പിച്ച ഹരജിയിൽ കേരളത്തിന് സുപ്രീം കോടതിയിൽ തിരിച്ചടി. കടമെടുപ്പുമായി ബന്ധപ്പെട്ട കേരളത്തിന്റെ പ്രധാന ഹരജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. ഭരണഘടനയുടെ 293ആം അനുച്ഛേദം ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
വിഷയം ഭരണഘടനാ ബെഞ്ചിന് വിട്ടതോടെ അന്തിമതീരുമാനം നീളുമെന്നാണ് സൂചന. സംസ്ഥാനങ്ങൾക്ക് പുറമെ നിന്ന് കടമെടുക്കാനുള്ള അധികാര പരിധി ഉണ്ടെന്നും ഇതിൽ കേന്ദ്രത്തിന് എത്രമാത്രം നിയന്ത്രണം ഏർപ്പെടുത്താമെന്നും പരിശോധിക്കാമെന്നാണ് കോടതി അറിയിച്ചത്. അതേസമയം, ഇടക്കാല ഉത്തരവ് വേണമെന്ന കേരളത്തിന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല.
കൂടാതെ, 2023-24 സാമ്പത്തിക വർഷത്തിൽ ഇടക്കാല ആശ്വാസമായി കൂടുതൽ കടമെടുക്കാൻ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യവും കോടതി തള്ളി. കോടതി ഇടപെടലിലൂടെ സംസ്ഥാനത്തിന് ആവശ്യത്തിനുള്ള പണം ലഭ്യമാക്കിയിട്ടുണ്ടെന്ന് പറഞ്ഞാണ് കോടതി ആവശ്യം തള്ളിയത്. ജസ്റ്റിസ് സൂര്യകാന്ത്, കെവി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
കഴിഞ്ഞ മാസം ആദ്യം കേസ് പരിഗണിച്ച സുപ്രീം കോടതി കേരളത്തിന് 13,608 കോടി രൂപ കടമെടുക്കാൻ അനുമതി നൽകിക്കൊണ്ട് ഉത്തരവിട്ടിരുന്നു. ബാക്കി കടമെടുപ്പ് പരിധിയുടെ കാര്യത്തിൽ കേന്ദ്രവുമായി ചർച്ച നടത്താനാണ് കോടതി നിർദ്ദേശിച്ചത്. 26,000 കോടി രൂപ കടമെടുക്കാൻ ഇടക്കാല ഉത്തരവിലൂടെ അനുവദിക്കണം എന്നായിരുന്നു കേരളത്തിന്റെ ആവശ്യം. വിഷയത്തിൽ വാദം പൂർത്തിയാക്കിയിരുന്നു.
2023-24 സാമ്പത്തിക വർഷത്തെ കടമെടുപ്പ് പരിധി ഉയർത്താനുള്ള വിഷയത്തിൽ കോടതി നിർദ്ദേശം അനുസരിച്ച് ചർച്ച നടന്നിരുന്നെങ്കിലും കേന്ദ്രവും സംസ്ഥാനവും തമ്മിൽ ധാരണയായിരുന്നില്ല. ഓരോ സംസ്ഥാനത്തിനും എത്രത്തോളം കടമെടുക്കാൻ കഴുയുമെന്ന പ്രധാന ഹരജിയാണ് അഞ്ചംഗ ബെഞ്ചിന് വിട്ടിരിക്കുന്നത്. ഭരണഘടനയുടെ 293ആം അനുച്ഛേദപ്രകാരമാണ് സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി നിശ്ചയിക്കുന്നത്. എന്നാൽ അനുച്ഛേദം ഇതുവരെ കോടതികളിൽ ചോദ്യം ചെയ്യപ്പെട്ടില്ല എന്നാണ് ഇന്ന് കേസ് പരിഗണിച്ച രണ്ടംഗ ബെഞ്ച് ചൂണ്ടിക്കാട്ടിയത്.
Most Read| ലോകം ഒരു വർഷം കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയുന്നത് 100 കോടി ടൺ ഭക്ഷണം!