ആലപ്പുഴ: വിവാഹാലോചനയിൽ നിന്ന് യുവതി പിൻമാറിയതിന്റെ വൈരാഗ്യം മൂലം യുവാവ് അഞ്ചുപേരെ വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. ചെന്നിത്തല കാരാഴ്മയിലാണ് സംഭവം. കാരാഴ്മ മൂശാരിപ്പറമ്പിൽ റാഷുദ്ദീൻ, ഭാര്യ നിർമല, മകൻ സുജിത്ത്, മകൾ സജിന, റാഷുദ്ദീന്റെ സഹോദരി ഭർത്താവ് ബിനു എന്നിവർക്കാണ് വെട്ടേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ കാരാഴ്മ നമ്പോഴിൽ തെക്കേതിൽ രഞ്ജിത്ത് രാജേന്ദ്രനെ (34) മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പത്ത് മണിയോടെ ആയിരുന്നു സംഭവം. രാത്രി വീടിന് മുന്നിൽ നിൽക്കുകയായിരുന്ന സജിനയെ രഞ്ജിത്ത് ആക്രമിച്ച് വെട്ടുകയായിരുന്നു. നിലവിളി കേട്ടെത്തിയ സഹോദരനെയും ഇയാൾ വെട്ടിപ്പരിക്കേൽപ്പിച്ചു.
ബഹളം കേട്ടെത്തിയ റാഷുദ്ദീനും ബിനുവും പ്രതിയുടെ കൈയിൽ നിന്ന് വെട്ടുകത്തി പിടിച്ചു വാങ്ങുകയും ഈ സമയം പ്രതി കൈയിൽ കരുതിയിരുന്ന പേപ്പർ കട്ടർ ഉപയോഗിച്ച് ഇരുവരെയും തടസം നിന്ന നിർമലയെയും മാരകമായി വെട്ടിപ്പരിക്കേൽപ്പിക്കുകയും ആയിരുന്നു. ഗുരുതരമായി പരിക്കേറ്റ റാഷുദ്ദീനെയും മകൾ സജിനയെയും വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.
കുവൈത്തിൽ നഴ്സായ സജിന ഇന്നലെയാണ് നാട്ടിൽ തിരിച്ചെത്തിയത്. ഭർത്താവിന്റെ മരണശേഷം പ്രതിയായ രഞ്ജിത്ത് സജിനയോട് വിവാഹഭ്യർഥന നടത്തിയിരുന്നു. എന്നാൽ, പ്രതിയുടെ സ്വഭാവദൂഷ്യം മനസിലാക്കി സജിന വിവാഹത്തിൽ നിന്നും പിൻമാറിയതിന്റെ പകയാണ് ആക്രമണത്തിന് കാരണം. സജിന വിദേശത്ത് നിന്ന് നാട്ടിലെത്തിയ വിവരമറിഞ്ഞ പ്രതി ആയുധങ്ങളുമായെത്തി ആക്രമണം നടത്തുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാർ പ്രതിയെ തടഞ്ഞുവെച്ചു മാന്നാർ പോലീസിൽ വിവരമറിയിക്കുകയും ചെങ്ങന്നൂർ ഡിവൈഎസ്പി രാജേഷിന്റെ നിർദ്ദേശപ്രകാരം മാന്നാർ പോലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. പരിക്കേറ്റ നിർമല, സുജിത്, ബിനു എന്നിവർ മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിൽസയിലാണ്.
Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്








































