ന്യൂഡെൽഹി: സ്വർണക്കടത്ത് കേസിൽ ഡെൽഹി വിമാനത്താവളത്തിൽ പിടിയിലായ ശിവകുമാർ പ്രസാദ് തന്റെ മുൻ സ്റ്റാഫാണെന്ന് ശശി തരൂർ എംപി. 72-കാരനും വൃക്കരോഗിയുമായ ശിവകുമാറിനെ താൽക്കാലികമായി തന്റെ സ്റ്റാഫിൽ തുടരാൻ അനുവദിച്ചിരുന്നു. നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നും തരൂർ എക്സിൽ കുറിച്ചു.
ശിവകുമാറിനുമേൽ ആരോപിക്കപ്പെടുന്ന ഒരു തെറ്റും അംഗീകരിക്കുന്നില്ല. ആവശ്യമായ എന്ത് നടപടിയും സ്വീകരിക്കാനുള്ള ആധികാരികളുടെ നീക്കങ്ങളെ പൂർണമായും പിന്തുണക്കുന്നുവെന്നും തരൂർ വ്യക്തമാക്കി. ഡെൽഹി വിമാനത്താവളത്തിൽ സ്വർണക്കടത്ത് നടത്തിയ കേസിൽ ഇന്നലെയാണ് രണ്ടുപേർ പിടിയിലായത്. ഇതിൽ ഒരാളായ ശിവകുമാർ പ്രസാദാണ് ശശി തരൂർ എംപിയുടെ പിഎയെന്ന അവകാശവാദവുമായി രംഗത്തെത്തിയത്.
ഇയാൾ യാത്രക്കാരിൽ നിന്നും സ്വർണം വാങ്ങാൻ എത്തിയതാണെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നത്. 500 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. എന്നാൽ, ശശി തരൂരിന്റെ ഔദ്യോഗിക സ്റ്റാഫുകളുടെ പട്ടികയിൽ ഇയാളുടെ പേരുണ്ടായിരുന്നില്ല. ഡെൽഹിയിലെ വീട് കേന്ദ്രീകരിച്ചാണ് ഇയാൾ താൽക്കാലികമായി ജോലി ചെയ്തിരുന്നത്.
Most Read| കാൾസനെ ഞെട്ടിച്ച് പ്രജ്ഞാനന്ദ; നോർവേ ചെസ് ടൂർണമെന്റിൽ അട്ടിമറി വിജയം