കാഞ്ഞങ്ങാട്: സ്കൂളിന് സമീപമുള്ള സർക്കാർ ആശുപത്രിയിലെ ജനറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് 38 വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. കാസർഗോഡ് കാഞ്ഞങ്ങാടാണ് സംഭവം. കാഞ്ഞങ്ങാട് സ്ത്രീകളുടേയും കുട്ടികളുടെയും ആശുപത്രിയിലെ ജനറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ചാണ് തൊട്ടടുത്തുള്ള ലിറ്റിൽ ഫ്ളവർ സ്കൂളിലെ വിദ്യാർഥികൾക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്.
ശ്വാസതടസവും തലകറക്കവും അനുഭവപ്പെട്ട വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 20 കുട്ടികളെ പ്രാഥമിക ശുശ്രൂഷ നൽകിയശേഷം വിട്ടയച്ചു. ബാക്കിയുള്ള 18 പേരിൽ അഞ്ചുപേർ ജില്ലാ ആശുപത്രിയിലും 13 പേർ സ്വകാര്യ ആശുപത്രിയിലും നിരീക്ഷണത്തിൽ തുടരുകയാണ്. ഇവരുടെ ഓക്സിജൻ ലെവലിൽ നേരിയ വ്യതിയാനമുള്ളതിനാലാണ് നിരീക്ഷണം.
ക്ളാസ് മുറിക്ക് അടുത്തായാണ് ജനറേറ്റർ സ്ഥാപിച്ചിരുന്നത്. ആരുടേയും നില ഗുരുതരമല്ല. സ്ഥിതിഗതികൾ വിലയിരുത്താൻ സബ് കളക്ടർ സുഫിയാൻ അഹമ്മദ് സ്ഥലത്തെത്തി. ജനറേറ്ററിന്റെ പുകക്കുഴലിന്റെ ഉയരക്കുറവാണ് സ്കൂളിലേക്ക് പുക പടരാൻ കാരണം. ജനസാന്ദ്രതയുള്ള മേഖലയിൽ ജനറേറ്റർ അശാസ്ത്രീയമായാണ് സ്ഥാപിച്ചിരുന്നതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കലക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു.
Most Read| വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകുന്നു; ആദ്യ മദർഷിപ്പ് 12ന് എത്തും- വൻ സ്വീകരണം