കാഠ്മണ്ഡു: നേപ്പാളിൽ ഉരുൾപൊട്ടലിനെ തുടർന്ന് ബസുകൾ നദിയിലേക്ക് മറിഞ്ഞ് കാണാതായവർ 51 പേരെന്ന് സ്ഥിരീകരണം. ഇവരിൽ ആറുപേർ ഇന്ത്യക്കാരാണ്. കഴിഞ്ഞ ദിവസം കാഠ്മണ്ഡുവിൽ നിന്ന് 86 കിലോമീറ്റർ അകലെ ചിത്വാൻ ജില്ലയിലെ ബാഗ്മതിയിലായിരുന്നു അപകടം. മണ്ണിടിച്ചിനെ തുടർന്ന് രണ്ടു ബസുകൾ അപകടത്തിൽപ്പെട്ടിരുന്നു.
ചിത്വാൻ ജില്ലയിലെ നാരായൺഘട്ട്- മഗ്ളിങ് റോഡിലായിരുന്നു അപകടം. മണ്ണിടിച്ചിലിനിടെ ബസുകൾ സമീപത്തെ ത്രിശൂലി നദിയിലേക്ക് മറിയുകയായിരുന്നു. ഇന്നലെ പുലർച്ചെയായിരുന്നു അപകടം. ബൗണ്ഡ് ഏഞ്ചലിൽ നിന്നും നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് വരികയായിരുന്ന ബസും കാഠ്മണ്ഡുവിൽ നിന്നും റൗട്ടാഹട്ട്സ് ഗൗറിലേക്ക് പോവുകയായിരുന്ന ബസുമാണ് അപകടത്തിൽപ്പെട്ടത്.
സന്തോഷ് താക്കൂർ, സുരേന്ദ്ര ഷാ, ആദിത് മിയാൻ, സുനിൽ, ഷാനവാജ് ആലം, അൻസാരി എന്നിവരാണ് കാണാതായ ഇന്ത്യക്കാർ. ബസിലുണ്ടായിരുന്ന മൂന്നുപേർ അൽഭുതകരമായി രക്ഷപ്പെട്ടിരുന്നു. ബസ് നദിയിലേക്ക് മറിയുന്നതിന് തൊട്ടുമുൻപ് ഇവർ പുറത്തേക്ക് ചാടിയാണ് രക്ഷപ്പെട്ടത്. മൂവരും ആശുപതിയിൽ ചികിൽസയിലാണ്.
‘വലിയ ശബ്ദത്തോടെയാണ് മലമുകളിൽ നിന്ന് പാറക്കല്ലുകളും മണ്ണും വീണത്. ബസ് മറിയുമെന്ന് ഉറപ്പായതോടെ ഞാൻ പുറത്തേക്ക് ചാടി. ഞാനുൾപ്പടെ അഞ്ചുപേരാണ് ബസിന് മുൻവശത്ത് നിന്നിരുന്നത്. പക്ഷേ, അതിൽ മൂന്ന് പേർക്ക് മാത്രമേ രക്ഷപ്പെടാൻ സാധിച്ചുള്ളൂ’- രക്ഷപ്പെട്ട ജുഗാസാർ റായ യാദവ് പറഞ്ഞു.
സംഭവത്തിൽ നേപ്പാൾ മുൻ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ ദുഃഖം രേഖപ്പെടുത്തി. അടിയന്തിര രക്ഷാപ്രവർത്തനങ്ങൾക്കായി നേപ്പാൾ സായുധസേന രംഗത്തുണ്ട്. ഇതുവരെ ഒഴുക്കിൽപ്പെട്ടവരെ കണ്ടെത്താൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചിട്ടില്ല. പ്രദേശത്തെ മോശം കാലാവസ്ഥയും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ജൂൺ പകുതി മുതൽ നേപ്പാളിലെ വിവിധയിടങ്ങളിലുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 90ലധികം പേർ മരിച്ചതായാണ് റിപ്പോർട്.
Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!







































