തിരുവനന്തപുരം: വടക്കൻ കേരളത്തിൽ തീവ്രമഴ തുടരുന്നു. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്. മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും നൽകി. സാഹചര്യം മാറുകയാണെങ്കിൽ മുന്നറിയിപ്പിൽ മാറ്റം വന്നേക്കാം.
കനത്ത മഴയെ തുടർന്ന് കണ്ണൂർ, പാലക്കാട്, വയനാട് ജില്ലകളിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. കോഴിക്കോടും കാസർഗോഡും കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും അവധിയാണ്. എന്നാൽ, പരീക്ഷകൾക്ക് മാറ്റമില്ല. മലപ്പുറം, ഇടുക്കി ജില്ലകളിൽ ഭാഗികമായ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്‌ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന ശക്‌തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും കടൽ പ്രക്ഷുബ്‌ധമാകാനും സാധ്യതയുണ്ട്. മൽസ്യബന്ധത്തിനുള്ള വിലക്ക് തുടരുകയാണ്.
കെഎസ്ഇബിയുടെ കീഴിലുള്ള കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം ഡാമിൽ ജലനിരപ്പ് വർധിച്ച് 2482.3 അടിയായി. ഡാമിലെ ഷട്ടർ തുറന്ന് അധികജലം കരിയാത്തുംപാറ പുഴയിലേക്ക് ഒഴുക്കുന്നതിന് മുന്നറിയിപ്പിന്റെ ഭാഗമായി ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. ജലനിരപ്പ് റെഡ് അലർട്ടായ 2485.20 അടിയിൽ എത്തുമ്പോഴാണ് ഷട്ടർ തുറക്കുന്നത്. ഡാമിന്റെ സംഭരണ ശേഷിയുടെ 88.79% ആയ 30.17 മില്യൺ ക്യുബിക് മീറ്റർ ജലം നിലവിൽ ഉണ്ട്.
Most Read| നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ച; പട്‌ന എയിംസിലെ നാല് വിദ്യാർഥികൾ കസ്‌റ്റഡിയിൽ