പാറ്റ്‌ന: ബിഹാറില്‍ കോണ്‍ഗ്രസ് ആസ്‌ഥാനത്ത് ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തി. റെയ്‌ഡില്‍ 8.5 ലക്ഷം രൂപ പിടിച്ചെടുത്തു. ആസ്‌ഥാനത്ത് പാര്‍ക്ക് ചെയ്‌ത ഒരു കാറില്‍ നിന്നാണ് പണം കണ്ടെടുത്തത്. കാറിന്റെ ഉടമ അഷുതോഷിനെ ഉദ്യോഗസ്‌ഥര്‍ കസ്‌റ്റഡിയിലെടുത്തു.
സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നികുതി വകുപ്പ് കോണ്‍ഗ്രസ് ആസ്‌ഥാനത്ത് റെയ്‌ഡ് നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. റെയ്‌ഡ് നടക്കുന്ന സമയത്ത് ഓഫീലുണ്ടായിരുന്ന എഐസിസി സെക്രട്ടറി ശക്‌തി സിംഗ് ഗോഹിലിനെയും ദേശീയ വക്‌താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാലയെയും ഉദ്യോഗസ്‌ഥര്‍ ചോദ്യം ചെയ്‌തു.
നടപടിയെ ശക്‌തമായ രീതിയില്‍ വിമര്‍ശിച്ച ശക്‌തി സിംഗ്, കോണ്‍ഗ്രസുകാരെ മോശക്കാരായി ചിത്രീകരിക്കാനുള്ള ശ്രമമാണ് ഇതെന്ന് ആരോപിച്ചു. ബിജെപി-ജെഡിയു സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് റെയ്‌ഡ് നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസിന്റെ ബിഹാറിലെ ചുമതല കൂടി വഹിക്കുന്ന നേതാവാണ് ഇദ്ദേഹം.
ബിഹാര്‍ തെരഞ്ഞടുപ്പില്‍ തോല്‍ക്കുമെന്ന് സര്‍ക്കാരിന് ബോധ്യമുണ്ടെന്നും അതിനാലാണ് ഇത്തരം പ്രവര്‍ത്തികള്‍ നടത്തുന്നതെന്നും ശക്‌തി സിംഗ് പറഞ്ഞു. പണം പിടിച്ചെടുത്തയാളുമായി ബന്ധമില്ലെന്നും, പണവും കാറും ആരുടേതാണെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read also: കുമ്മനത്തിനെതിരായ കേസ്; ഒത്തുതീർപ്പിന് ശ്രമം; പണം തിരികെ നൽകും