തിരുവനന്തപുരം: സംസ്‌ഥാനത്ത് വാഹനാപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കർശന നിർദ്ദേശങ്ങളുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് ആളുകൾ മരിക്കുന്ന സാഹചര്യമുണ്ടായാൽ ആറുമാസം പെർമിറ്റ് റദ്ദാക്കുമെന്ന് മന്ത്രി അറിയിച്ചു.
അശ്രദ്ധമായി വാഹനം ഓടിച്ച് പരിക്കേൽക്കുന്ന സാഹചര്യമുണ്ടായാൽ മൂന്ന് മാസവും പെർമിറ്റ് റദ്ദാക്കും. സ്വകാര്യ ബസ് ഡ്രൈവർമാർക്കും കണ്ടക്‌ടർമാർക്കും ക്ളീനർമാർക്കും പോലീസ് ക്ളിയറൻസ് നിർബന്ധമാക്കും. സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ പരാതി പറയാൻ ഉടമകൾ ബസിൽ നമ്പർ പ്രസിദ്ധീകരിക്കണം. ബസുകളുടെ മൽസരയോട്ടം തടയാൻ ജിയോ ടാഗ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
പെർമിറ്റ് എടുത്തിരിക്കുന്ന സ്വകാര്യ ബസുകൾ ലാസ്‌റ്റ് ട്രിപ്പ് നിർബന്ധമായി ഓടണം. ഒരു വാഹനമെങ്കിലും ഓടണം. ഇല്ലെങ്കിൽ പെർമിറ്റ് റദ്ദാക്കണം. മാർച്ച് മാസത്തിനുള്ളിൽ ബസുകളിൽ ക്യാമറ സ്‌ഥാപിക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി.
അതേസമയം, ലോറി ദേഹത്തേക്ക് മറിഞ്ഞ് നാല് സ്‌കൂൾ വിദ്യാർഥിനികൾ മരിച്ച പാലക്കാട് പനയംപാടത്ത് സ്‌ഥിരമായി ഡിവൈഡർ സ്‌ഥാപിക്കാൻ തീരുമാനിച്ചതായും ഗതാഗതമന്ത്രി അറിയിച്ചു. ബസ് ബേ മാറ്റി സ്‌ഥാപിക്കും. ഡിവൈഡർ സ്‌ഥാപിക്കാൻ ഒരുകോടി രൂപ ദേശീയപാത അതോറിറ്റി അനുവദിക്കും. ഊരാളുങ്കൽ സൊസൈറ്റിയെ നിർമാണം ഏൽപ്പിക്കും.
പാലക്കാട് ഐഐടിയുടെ അഞ്ച് ശുപാർശകൾ നടപ്പാക്കും. മുണ്ടൂർ റോസിലും എംവിഡി നടത്തിയ പഠനങ്ങളുടെ അടിസ്‌ഥാനത്തിൽ മാറ്റം വരുത്തും. അടുത്ത ചൊവ്വാഴ്‌ചക്ക് മുൻപ് പിഡബ്ളൂഡി എസ്‌റ്റിമേറ്റ് സമർപ്പിക്കും. പാലക്കാടിനും കോഴിക്കോടിനുമിടയിൽ 16 സ്‌ഥലങ്ങളിൽ ബ്‌ളാക്ക് സ്‌പോട്ട് കണ്ടെത്തിയിട്ടുണ്ട്. ഈ സ്‌ഥലങ്ങളിൽ എൻഎച്ച്‌എ മാറ്റം വരുത്തുമെന്നും മന്ത്രി ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
Most Read| വിദേശത്ത് നിന്ന് കൊച്ചിയിലേക്ക് പറന്നെത്തി ‘ഇവ’ എന്ന പൂച്ചക്കുട്ടി; കേരളത്തിലാദ്യം








































