തിരുവനന്തപുരം: കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് അർലേകർ ചുമതലയേറ്റു. രാവിലെ 10.30ന് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു. ചുമതലയേറ്റ് രണ്ടാഴ്ച കഴിയുമ്പോഴേക്കും ഗവർണർ നയപ്രഖ്യാപന പ്രസംഗം നടത്തുന്നുവെന്ന പ്രത്യേകത ഇത്തവണയുണ്ട്.
17ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് അടുത്ത നിയമസഭാ സമ്മേളനം ആരംഭിക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ, ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ്, സ്പീക്കർ എഎൻ ഷംസീർ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, രാജേന്ദ്ര വിശ്വനാഥ് അർലേകറുടെ ഭാര്യ അനഘ അർലേകർ, മന്ത്രിമാർ, എംപിമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഗോവ സ്വദേശിയായ അർലേകർ നേരത്തെ ഹിമാചൽ പ്രദേശ് ഗവർണറായും ഗോവയിൽ വനം-പരിസ്ഥിതി മന്ത്രിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1980കളിൽ ഗോവ ബിജെപിയിൽ സജീവ സാന്നിധ്യമായിരുന്നു. പാർട്ടിയിൽ വിവിധ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. 2015ലാണ് ഗോവ മന്ത്രിസഭ പുനഃസംഘടനയിൽ അർലേകർ വനം വകുപ്പ് മന്ത്രിയായത്. 2021ൽ ഹിമാചൽ പ്രദേശ് ഗവർണറായി. പിന്നീട് 2023ൽ ബിഹാർ ഗവർണറായും നിയമിതനായി.
Most Read| പാലിയേറ്റീവ് രംഗത്ത് കേരളത്തിന് വളർച്ച; പരിചരിക്കുന്നത് രണ്ടരലക്ഷത്തോളം കിടപ്പു രോഗികളെ