ബത്തേരി: വയനാട് ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താൽ. വന്യജീവി ആക്രമണം രൂക്ഷമായിട്ടും നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് ഐക്യ ജനാധിപത്യ മുന്നണി വയനാട് ജില്ലാ കമ്മിറ്റിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.
ദിവസേന എന്നോണം ജില്ലയിൽ വന്യജീവി ആക്രമണത്തിൽ മനുഷ്യ ജീവനുകൾ നഷ്ടപ്പെട്ടിട്ടും ഒരു നടപടിയുമെടുക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് ഹർത്താലെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ കെകെ അഹമ്മദ് ഹാജിയും കൺവീനർ പിടി ഗോപാലക്കുറുപ്പും അറിയിച്ചു.
അവശ്യ സർവീസുകളെയും, പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാൾ എന്നീ ആവശ്യങ്ങൾക്കായുള്ള യാത്രകളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായും നേതാക്കൾ അറിയിച്ചു. വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഇന്ന് ഒരു ജീവൻ കൂടി പൊലിഞ്ഞിരുന്നു. അട്ടമല ഏറാട്ടുകുണ്ട് കോളനിയിലെ ആദിവാസി യുവാവ് ബാലകൃഷ്ണൻ (27) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് കാട്ടാന ആക്രമണം ഉണ്ടായതെന്നാണ് വിവരം. ഉരുൾപൊട്ടൽ ദുരന്തബാധിത മേഖലയാണ് അട്ടമല. ചൂരൽമലയിൽ നിന്നാണ് അട്ടമലയിലേക്ക് പോകുന്നത്. ദുരന്തത്തിന് പിന്നാലെ അട്ടമലയിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചിരുന്നു. ഏതാനും ആദിവാസി കുടുംബങ്ങൾ മാത്രമാണ് ഇവിടെ നിലവിൽ താമസിക്കുന്നത്. ഇന്നലെ ബത്തേരിയിലും ആദിവാസി യുവാവിനെ കാട്ടാന കുത്തിക്കൊന്നിരുന്നു.
Most Read| ഇതൊരു ഒന്നൊന്നര ചൂര തന്നെ, ജപ്പാനിൽ വിറ്റത് റെക്കോർഡ് രൂപയ്ക്ക്