തൃശൂർ: ഇരിങ്ങാലക്കുടയിലെ ഷെയർ ട്രേഡിങ് തട്ടിപ്പിലാകെ 250 കോടിയുടെ തട്ടിപ്പ് നടന്നെന്ന് പ്രാഥമിക വിലയിരുത്തൽ. തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗവും പ്രവാസികളാണെന്നാണ് പോലീസ് പറയുന്നത്.
വിദേശത്ത് ജോലിയെടുത്ത് ലഭിച്ച പണം സുരക്ഷിതമായി കൂടുതൽ ലാഭത്തിൽ നിക്ഷേപിക്കുക എന്ന ലക്ഷ്യവുമായാണ് പ്രവാസികൾ ട്രേഡിങ് സ്ഥാപനമായ ബില്യൻ ബീസിൽ നിക്ഷേപിച്ചതെന്നും പോലീസ് പറയുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ട്രേഡിങ് എന്നായിരുന്നു സ്ഥാപനം മുന്നോട്ടുവെച്ച ആശയം.
ന്യൂജെൻ ആശയങ്ങൾ മുന്നോട്ടുവെച്ചു നിക്ഷേപകരെ ആകർഷിക്കുക എന്ന തന്ത്രമാണ് ഉടമകൾ സ്വീകരിച്ചത്. തട്ടിപ്പ് പുറത്തായതിന് പിന്നാലെ സംസ്ഥാനത്തിന് പുറത്തേക്ക് കടന്ന പ്രതികളായ ബിബിൻ ബാബു, ഭാര്യ ജൈത വിജയൻ, ബിബിന്റെ സഹോദരൻ സുബിൻ എന്നിവരെ കേരളത്തിൽ എത്തിക്കാനുള്ള നീക്കങ്ങൾ അന്വേഷണസംഘം ആരംഭിച്ചിട്ടുണ്ട്.
പത്തുലക്ഷം രൂപ നിക്ഷേപിച്ചാൽ വർഷംതോറും ആറുലക്ഷം രൂപ ലാഭം കിട്ടുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 32 നിക്ഷേപകർ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ നാല് കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തു. 1.95 കോടി നഷ്ടപ്പെട്ട ഏങ്ങണ്ടിയൂർ സ്വദേശി ബിന്ദുവിന്റെ പരാതി ക്രൈം ബ്രാഞ്ചിന് കൈമാറി. തട്ടിപ്പിനിരയായ നൂറ്റമ്പതോളം പേർ മുന്നോട്ടുവന്നിട്ടുണ്ടെന്ന് പരാതി നൽകിയവർ പോലീസിനെ അറിയിച്ചു.
Most Read| ബ്രസീലിൽ 40 കോടി രൂപയ്ക്ക് വിറ്റു; നെല്ലോർ പശു ഒടുവിൽ ഗിന്നസ് ബുക്കിൽ