തിരുവനന്തപുരം: മേയ് ദിനത്തിൽ തലസ്ഥാന നഗരിയെ ഇളക്കിമറിക്കാൻ ആശമാർ. ഇന്ന് നടക്കുന്ന റാലിയിൽ നൂറുകണക്കിന് ആശമാരും തൊഴിലാളികളും പങ്കെടുക്കും. ‘ഈ മേയ് ദിനം ആശമാർക്കൊപ്പം’ എന്ന ഹാഷ്ടാഗോടെയാണ് റാലിയിൽ മുദ്രാവാക്യങ്ങൾ മുഴങ്ങുക.
രാപ്പകൽ സമരത്തിന്റെ 81ആം ദിവസമായ ഇന്ന് വിവിധ തൊഴിലാളി സംഘടനകളും പരസ്യ പിന്തുണയുമായി സമരവേദിയിലെത്തും. നിരാഹാര സമരം ഇന്ന് 42ആം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സമരം സംസ്ഥാനമാകെ വ്യാപിപ്പിക്കുന്നതിനായി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന രാപ്പകൽ സമരയാത്രയുടെ ഫ്ളാഗ് ഓഫും ഇന്ന് സമരപന്തലിൽ നടക്കും. ഗാന്ധിയൻ ഡോ. എംപി മത്തായി ഫ്ളാഗ് ഓഫ് കർമം നിർവഹിക്കും.
മേയ് അഞ്ചുമുതൽ ജൂൺ 17 വരെയാണ് രാപ്പകൽ യാത്ര. കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എംഎ ബിന്ദു ആയിരിക്കും ജാഥാ ക്യാപ്റ്റൻ. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ അനുകൂല്യമായി അഞ്ചുലക്ഷം രൂപ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആശാ വർക്കർമാർ സമരം തുടങ്ങിയത്.
ആരോഗ്യമന്ത്രിയുമായി അവസാനം ചർച്ച നടത്തിയത് മാർച്ച് 19നാണ്. ഈ ചർച്ച പരാജയപ്പെട്ടിരുന്നു. സമരം രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നാണ് സർക്കാർ വാദം. അതിനിടെ, ആശമാരുടെ വിരമിക്കൽ പ്രായം 62 ആക്കിയത് സർക്കാർ മരവിപ്പിച്ചിരുന്നു.
വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിച്ച ശേഷം പ്രായം നിശ്ചയിക്കണമെന്നായിരുന്നു സമരം നടത്തുന്ന ആശമാരുടെ ആവശ്യം. വിരമിക്കൽ പ്രായം 62 ആക്കിയ ഉത്തരവ് പിൻവലിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നേരത്തെ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ചുള്ള ഉത്തരവാണ് പുറത്തിറക്കിയിരിക്കുന്നത്.
Most Read| നിർണായക ധാതുകരാറിൽ ഒപ്പുവെച്ച് യുഎസും യുക്രൈനും; റഷ്യയ്ക്ക് മുന്നറിയിപ്പ്