വാഷിങ്ടൻ: ഹാർവാഡ് സർവകലാശാലക്കെതിരെ കടുത്ത നടപടി സ്വീകരിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. വിദേശ വിദ്യാർഥികളെ സർവകലാശാലയിൽ പ്രവേശിപ്പിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. ട്രംപിന്റെ നിർദ്ദേശങ്ങൾ തള്ളിയ പശ്ചാത്തലത്തിലാണ് നടപടി.
സ്റ്റുഡന്റ് ഗ്രൂപ്പുകളുടെ അധികാരം കുറയണം, അമേരിക്കൻ മൂല്യങ്ങൾ പാലിക്കാത്ത വിദ്യാർഥികളെ കുറിച്ച് സർക്കാരിൽ റിപ്പോർട് ചെയ്യണം, ഡിഇഐ (Diversity, Equity, and Inclusion) പരിപാടികൾ റദ്ദാക്കണം തുടങ്ങിയ കാര്യങ്ങളിൽ മാറ്റങ്ങൾ വരുത്തണമെന്ന ട്രംപ് ഭരണകൂടത്തിന്റെ ആവശ്യങ്ങൾ നിരസിച്ച ഹാർവാഡ് സർവകലാശാലയ്ക്കുള്ള ഏകദേശം 2.3 ബില്യൻ ഡോളറിന്റെ ഫെഡറൽ സഹായം നേരത്തെ യുഎസ് വിദ്യാഭ്യാസ വകുപ്പ് മരവിപ്പിച്ചിരുന്നു.
ഹാർവാഡ് സർവകലാശാലയ്ക്ക് നൽകുന്ന സഹായത്തിൽ 100 കോടി ഡോളർ കൂടി വെട്ടിക്കുറയ്ക്കാനും യുഎസ് സർക്കാർ നടപടി തുടങ്ങിയിരുന്നു. ഹാർവാഡ് അടക്കമുള്ള സർവകലാശാലകളിലെ പലസ്തീൻ അനുകൂല പ്രകടനങ്ങളുടെ പേരിലും സർക്കാർ ധനസഹായം തടഞ്ഞുവെച്ചിരുന്നു. ക്യാമ്പസിലെ ജൂത വിരോധം അവസാനിപ്പിക്കാനായി നടപടികൾ സ്വീകരിക്കണമെന്നും ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
Related News| ‘നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ വിദേശ വിദ്യാർഥികളെ പഠിപ്പിക്കാനാവില്ല’; ഹാർവാഡിന് മുന്നറിയിപ്പുമായി യുഎസ്