ന്യൂയോർക്ക്: കാത്തിരിപ്പിന് വിരാമം. പലതവണ മാറ്റിവെച്ച, വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ള ഉൾപ്പെട്ട ബഹിരാകാശ ദൗത്യം ആക്‌സിയോം-4 വിക്ഷേപണം ഇന്ന് നടക്കും. ആക്‌സിയോം-4 പേടകം ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് പ്രാദേശിക സമയം പുലർച്ചെ 2.31നായിരിക്കും (ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 12.01) കുതിച്ചുയരുക.
വ്യാഴാഴ്‌ച ഇന്ത്യൻ സമയം വൈകീട്ട് 4.30ന് രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തും. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള നാലാമത്തെ സ്വകാര്യ ബഹിരാകാശയാത്രാ ദൗത്യമാണിത്. ദൗത്യം പൂർത്തിയായാൽ, രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരൻ, അല്ലെങ്കിൽ ഇസ്രോ അംഗം എന്ന നേട്ടം ശുഭാംശു ശുക്ളയുടെ പേരിലാകും.
41 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പൗരൻ ബഹിരാകാശത്ത് എത്തുന്നത്. 14 ദിവസം ശുഭാംശുവും സംഘവും ബഹിരാകാശ നിലയത്തിൽ വിവിധ പരീക്ഷണങ്ങളിൽ ഏർപ്പെടും. സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 ബ്ളോക്ക് 5 റോക്കറ്റാണ് നാല് യാത്രികരുമായി കുതിച്ചുയരുക. ഈ റോക്കറ്റിന്റെ മുകളിൽ ഘടിപ്പിച്ചുള്ള ഡ്രാഗൺ സി 213 പേടകത്തിലാണ് യാത്രക്കാർ ഇരിക്കുക.
യുഎസ് ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്‌സണൻ നയിക്കുന്ന യാത്രയിൽ ശുഭാംശു ശുക്ള കൂടാതെ, സ്ളാവോസ് വിസ്‌നീവ്‌സ്‌കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവരും ഭാഗമാകും. കൃഷി, ഭക്ഷണം, ജീവശാസ്‌ത്രം എന്നീ മേഖലകളിൽ ശുക്ള ഏഴ് പരീക്ഷണങ്ങൾ നടത്തും. ഗഗൻയാൻ, ഭാരതീയ അന്തരീക്ഷ സ്‌റ്റേഷൻ ദൗത്യങ്ങൾക്കുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ഹ്യൂമൻ സ്‌പേസ് മിഷനുകളിൽ വൈദഗ്‌ധ്യം നേടാനുള്ള അവസരമായി എഐഎസ്ആർ ഈ ദൗത്യത്തെ ഉപയോഗിക്കുന്നു.
ആറുതവണയാണ് ദൗത്യം മാറ്റിവെച്ചത്. മേയ് 29നായിരുന്നു യഥാർഥത്തിൽ വിക്ഷേപണം നടത്താൻ നിശ്‌ചയിച്ചിരുന്നത്. സാങ്കേതിക കാരണങ്ങളാൽ അത് ജൂൺ എട്ടിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ, തയ്യാറെടുപ്പുകൾക്കായി കൂടുതൽ സമയം ആവശ്യമായതിനാൽ വിക്ഷേപണം ജൂൺ പത്തിലേക്ക് മാറ്റി. മോശം കാലാവസ്‌ഥ ആയതോടെ 11ലേക്കും മാറ്റി. അന്നും വിക്ഷേപണം നടത്താൻ സാധിച്ചിരുന്നില്ല.
വീണ്ടും കൂടുതൽ വിലയിരുത്തലുകൾക്ക് ശേഷം വിക്ഷേപണം ജൂൺ 19ന് നിശ്‌ചയിക്കുകയും തുടർന്ന് ബഹിരാകാശ നിലയത്തിന്റെ സർവീസ് മൊഡ്യൂളിലെ ഒരു സാങ്കേതിക തകരാർ കാരണം അത് ജൂൺ 22ലേക്ക് മാറ്റുകയും ചെയ്‌തിരുന്നു. എന്നാൽ, അന്നും നടന്നില്ല. തുടർന്നാണ് ഇന്നേക്ക് പുതിയ തീയതി പ്രഖ്യാപിച്ചത്.
Most Read| അഹമ്മദാബാദ് വിമാനാപകടം; ആകെ മരണം 275, ഔദ്യോഗിക കണക്ക് പുറത്ത്