ലഖ്‌നൗ: വിവാദ പ്രസ്‌താവനയുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ സ്വതന്ത്ര ദേവ് സിങ്. ചൈനയും പാകിസ്‌ഥാനുമായി രാജ്യം എപ്പോൾ യുദ്ധം ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചിട്ടുണ്ട് എന്നാണ് സ്വതന്ത്ര ദേവിന്റെ വിവാദ പ്രസ്‌താവന. ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയിൽ ഇന്ത്യയും ചൈനയുമായുള്ള സംഘർഷം രൂക്ഷമാകുന്നതിന് ഇടക്കാണ് ബിജെപി നേതാവിന്റെ പ്രസ്‌താവന വരുന്നത്.
അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം, ജമ്മു-കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ എന്നീ തീരുമാനങ്ങൾ പോലെ രാജ്യം എപ്പോൾ ചൈനയും പാകിസ്‌ഥാനുമായി യുദ്ധം ചെയ്യണമെന്നും നരേന്ദ്ര മോദി തീരുമാനിച്ചിട്ടുണ്ട് എന്നാണ് സ്വതന്ത്ര ദേവിന്റെ പ്രസ്‌താവന. ബിജെപി എംഎൽഎ സഞ്‌ജയ് യാദവ് ഉൾപ്പെടെ പങ്കെടുത്ത ഒരു പരിപാടിയിലാണ് സ്വതന്ത്ര ദേവ് വിവാദ പ്രസ്‌താവന നടത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സഞ്‌ജയ് യാദവാണ് പുറത്തുവിട്ടത്. സമാജ് വാദി പാർട്ടി, ബി എസ് പി പ്രവർത്തകരെ ‘തീവ്രവാദികൾ’ എന്നാണ് സ്വതന്ത്ര ദേവ് വിശേഷിപ്പിച്ചത്.
Also Read: അതിര്‍ത്തിയില്‍ സമാധാനം വേണം; ഇന്ത്യന്‍ ഭൂമി കൈയടക്കാന്‍ ആരെയും അനുവദിക്കില്ല; പ്രതിരോധമന്ത്രി
സ്വതന്ത്ര ദേവിന്റെ പ്രസ്‌താവനയെ കുറിച്ചുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, പാർട്ടി പ്രവർത്തകരുടെ മനോവീര്യം വർധിപ്പിക്കുന്നതിനാണ് യുപി ബിജെപി അധ്യക്ഷൻ ഇത്തരമൊരു പ്രസ്‌താവന നടത്തിയത് എന്നായിരുന്നു ബിജെപി എംപി രവീന്ദ്ര കുശ്വാഹയുടെ പ്രതികരണം.