ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലും കർണാടക, മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടുകൾ നടന്നതായുള്ള ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളിൽ നോട്ടീസയച്ച് കർണാടക തിരഞ്ഞെടുപ്പ് കമ്മീഷൻ. രാഹുലിന്റെ ആരോപണത്തിൽ തെളിവുകൾ ആവശ്യപ്പെട്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്.
രണ്ട് ബൂത്തുകളിൽ വോട്ട് ചെയ്‌തെന്ന് പറയുന്ന ശകുൻ റാണി എന്ന സ്‌ത്രീയോ അല്ലെങ്കിൽ മറ്റാരെങ്കിലുമോ രണ്ടുതവണ വോട്ട് ചെയ്‌തുവെന്ന രാഹുൽ ഗാന്ധിയുടെ വാദത്തിന് തെളിവ് നൽകാനാണ് കമ്മീഷന്റെ ആവശ്യം. രാഹുൽ വാർത്താ സമ്മേളനത്തിൽ പ്രദർശിപ്പിച്ച രേഖകൾ കമ്മീഷന്റെ അല്ലെന്നും നോട്ടീസിൽ വ്യക്‌തമാക്കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അനുകൂലമാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടുകൊള്ള നടത്തിയെന്ന രാഹുലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ, വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കാനും പിന്തുണ നൽകാനുമായി കോൺഗ്രസ് ഇന്ന് വെബ്‌സൈറ്റ് ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ നീക്കം.
‘വോട്ട് ചോരി’ (വോട്ട് കൊള്ള) എന്ന പേരിലാണ് വെബ്‌സൈറ്റ് ആരംഭിച്ചിരിക്കുന്നത്. ‘ഒരു വ്യക്‌തിക്ക് ഒരു വോട്ട്’ എന്ന ജനാധിപത്യ മൂല്യത്തിനെതിരാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനമെന്നും രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചിരുന്നു. പ്രവർത്തനങ്ങളിൽ സുതാര്യത വരുത്താനും ഡിജിറ്റൽ വോട്ട് ലിസ്‌റ്റ് പുറത്തുവിടാനും രാഹുൽ കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ, നാളെ ഉച്ചയ്‌ക്ക് രാഹുലിന്റെ നേതൃത്വത്തിൽ ഇന്ത്യ സഖ്യം നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് മാർച്ചും നടത്തുന്നുണ്ട്.
Most Read| തറയ്‌ക്കടിയിൽ നിന്ന് രക്‌തസമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!