തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം വ്യാപനം തടയാൻ നടപടിയുമായി സംസ്ഥാന സർക്കാർ. ഈമാസം 30നും 31നും സംസ്ഥാനത്തെ മുഴുവൻ കിണറുകളും ക്ളോറിനേറ്റ് ചെയ്യണമെന്നും ജലസംഭരണ ടാങ്കുകൾ തേച്ചു കഴുകി വൃത്തിയാക്കണമെന്നും സർക്കാർ നിർദ്ദേശം നൽകി. വീടുകൾ, ഹോസ്റ്റലുകൾ, ആശുപത്രികൾ, ഫ്ളാറ്റുകൾ തുടങ്ങി എല്ലായിടത്തെയും ജല ടാങ്കുകൾ വൃത്തിയാക്കണം.
രോഗബാധ പല ജില്ലകളിലും റിപ്പോർട് ചെയ്യുന്ന സാഹചര്യത്തിൽ, മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഹരിതകേരളം മിഷൻ, ജലവിഭവ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ആരോഗ്യവകുപ്പ് നടത്തുന്ന ജനകീയ ക്യാംപെയ്നിൽ എല്ലാ ആരോഗ്യ പ്രവർത്തകരും സ്ഥാപനങ്ങളും പങ്കെടുക്കും.
ആരോഗ്യവകുപ്പ് ഉന്നതതല യോഗം ചേർന്ന് നിലവിലെ സ്ഥിതി വിലയിരുത്തി. ഈവർഷം 41 അമീബിക് മസ്തിഷ്ക ജ്വരം കേസുകളാണ് റിപ്പോർട് ചെയ്തത്. നിലവിൽ തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലായി 18 ആക്ടീവ് കേസുകളാണുള്ളത്.
റിസോർട്ടുകൾ, ഹോട്ടലുകൾ, വാട്ടർ തീം പാർക്കുകൾ, നീന്തൽ പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ജലം ക്ളോറിനേറ്റ് ചെയ്യണമെന്നും ക്ളോറിൻ അളവ് പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് നിർദ്ദേശിച്ചു. ഇത് പാലിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കും. കുടിവെള്ള സ്രോതസ്സുകൾ വൃത്തിയാക്കലും അവയിലേക്കെത്തുന്ന മാലിന്യ വഴികൾ അടയ്ക്കലും ഉൾപ്പടെയുള്ള പ്രവർത്തനങ്ങളും ബോധവൽക്കരണവും നടത്തണം.
കുളങ്ങളിലും തടാകങ്ങളിലും മറ്റും അടിഞ്ഞ പായലും മാലിന്യങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നീക്കണം, വെള്ളത്തിൽ ഇറങ്ങുന്നവർ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ളിൻ കഴിക്കണം. അമീബയുടെ സാന്നിധ്യം കണ്ടെത്തിയ കുളങ്ങളുടെയും ജലാശയങ്ങളുടെയും സമീപത്ത് ജാഗ്രതാ നിർദ്ദേശ ബോർഡുകൾ സ്ഥാപിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ