മോസ്‌കോ: യുക്രൈന് പിന്നാലെ പോളണ്ടിനെ ലക്ഷ്യമിട്ട് റഷ്യ. പോളണ്ടിന്റെ അതിർത്തിക്കുള്ളിൽ റഷ്യൻ ഡ്രോണുകൾ പ്രവേശിച്ചതായി രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. വ്യോമാതിർത്തി ലംഘിച്ച് റഷ്യൻ ഡ്രോണുകൾ വെടിവച്ചിട്ടതായി പോളണ്ട് സൈന്യം വ്യക്‌തമാക്കി. പോളണ്ടിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനം തടസപ്പെട്ടു.
2022ൽ യുക്രൈൻ-റഷ്യ യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് റഷ്യൻ ഡ്രോണുകൾ പോളണ്ട് വീഴ്‌ത്തുന്നത്. ഇറാനിയൻ നിർമിത ഡ്രോണുകൾ ഉപയോഗിച്ച് നാറ്റോ അംഗമായ പോളണ്ടിനെ റഷ്യ ആക്രമിച്ചതായി യുഎസ് ജനപ്രതിനിധി സഭാംഗം ജോ വിൽസൺ ആരോപിച്ചു. ‘യുദ്ധപ്രവൃത്തി’ ആണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
റഷ്യൻ ഡ്രോണുകൾ പോളണ്ടിന്റെ വ്യോമാതിർത്തി ലംഘിച്ചതായി യുക്രൈൻ വ്യോമസേനാ വ്യക്‌തമാക്കിയതിന് പിന്നാലെയാണ് ഈ പ്രസ്‌താവന. അതിനിടെ, വ്യോമപ്രതിരോധ സംവിധാനങ്ങൾ ശക്‌തമാക്കിയാതായി പോളണ്ട് വ്യക്‌തമാക്കി. കഴിഞ്ഞയാഴ്‌ച യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും പോളണ്ട് പ്രസിഡണ്ട് കരോൾ നവ്‌റോക്കിയും വൈറ്റ് ഹൗസിൽ കൂടിക്കാഴ്‌ച നടത്തിയിരുന്നു.
പോളണ്ടിന്റെ സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ ഈ യോഗത്തിൽ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഡ്രോൺ ആക്രമണം നടന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്. അതിനിടെ, യുക്രൈനിലെ പെൻഷൻ വിതരണം കേന്ദ്രത്തിൽ റഷ്യയുടെ മിസൈൽ പതിച്ച് 23 പേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരിക്കേറ്റു. കിഴക്കൻ യുക്രൈനിലെ യാരോവയിൽ പെൻഷൻ വിതരണം ചെയ്യുന്ന സമയത്താണ് മിസൈൽ ആക്രമണം ഉണ്ടായത്.
നിരപരാധികളായ സാധാരണക്കാരെയാണ് റഷ്യ കൂട്ടക്കുരുതി ചെയ്‌തതെന്ന് യുക്രൈൻ പ്രസിഡണ്ട് വോളോഡിമിർ സെലെൻസ്‌കി ആരോപിച്ചു. മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നതിന്റെ ചിത്രം സെലെൻസ്‌കി ആവശ്യപ്പെട്ടു. യുഎസും യൂറോപ്പും ഈ വിഷയത്തിൽ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ റഷ്യ പ്രതികരിച്ചിട്ടില്ല.
Most Read| നിന്നനിൽപ്പിൽ അപ്രത്യക്ഷമാകും, ഉടൻ പ്രത്യക്ഷപ്പെടും; അത്‌ഭുത തടാകം