തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം ദേവസ്വം ബോർഡ് ഉന്നതരിലേക്ക് നീളുന്നു. 2019-2025 കാലയളവിലെ ദേവസ്വം ബോർഡ് പ്രസിഡണ്ടുമാർക്കെതിരെ എസ്ഐടി അന്വേഷണം തുടങ്ങി. നിലവിലെ ദേവസ്വം ബോർഡ് പ്രസിഡണ്ട് പിഎസ് പ്രശാന്ത്, 2019ലെ പ്രസിഡണ്ട് ആയിരുന്ന എ. പത്മകുമാർ എന്നിവർ ഉൾപ്പടെയുള്ളവരുടെ പങ്കാളിത്തമാണ് വിശദമായി അന്വേഷിക്കുന്നത്.
ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണങ്ങളെ തുടർന്നാണ് അന്വേഷണം ദേവസ്വം ബോർഡ് പ്രസിഡണ്ടുമാരിലേക്ക് നീളുന്നത്. രണ്ട് ദേവസ്വം ബോർഡ് പ്രസിഡണ്ടുമാർക്കും സംഭവത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞാൽ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളുമായി മുന്നോട്ട് പോകാനും ഹൈക്കോടതി എസ്ഐടിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
2019ൽ സ്വർണക്കൊള്ള നടന്നുവെന്നും 2025ൽ ഈ കൊള്ള മറയ്ക്കാനുള്ള ശ്രമങ്ങൾ നടന്നുവെന്നുമാണ് കോടതി നിരീക്ഷിച്ചത്. സ്വർണക്കൊള്ളയുടെ പ്രധാന സൂത്രധാരൻ ഉണ്ണിക്കൃഷ്ണൻ പോറ്റിയാണെന്ന നിഗമനത്തിലാണ് നിലവിൽ അന്വേഷണം എത്തിനിൽക്കുന്നത്. പോറ്റി കടത്തിക്കൊണ്ടുപോയെന്ന് കരുതുന്ന സ്വർണം കണ്ടെത്തി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
സ്വർണപ്പാളി കൊണ്ടുപോകാനുള്ള ശുപാർശകളും കത്തിടപാടുകളും ദേവസ്വം ബോർഡിലേക്കാണ് വന്നത്. മുരാരി ബാബു അടക്കമുള്ളവരുടെ കാതുകൾ വന്നപ്പോൾ ബോർഡ് എന്ത് തീരുമാനമെടുത്തു, ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് അനുകൂലമായ നിലപാടാണോ സ്വീകരിച്ചത് തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്.
എ. പത്മകുമാറിനെ ചോദ്യം ചെയ്യാൻ ഉടൻ തന്നെ നോട്ടീസ് നൽകി വിളിച്ചുവരുത്തുമെന്നാണ് വിവരം. സ്വർണക്കൊള്ള ലക്ഷ്യമിട്ട് ഉണ്ണിക്കൃഷ്ണൻ പോറ്റി മുൻപേ തന്നെ ആസൂത്രണങ്ങൾ നടത്തിയിരുന്നു. തന്ത്രി കുടുംബവുമായുള്ള ബന്ധമാണ് ഇതിനെല്ലാം ഇയാൾ മറയാക്കിയത്. ഒരു കീഴ്ശാന്തിയുടെ സഹായിയായി ശബരിമലയിൽ വന്ന ഇയാൾ പിന്നീട് തന്ത്രി കുടുംബവുമായി കൂടുതൽ അടുക്കുകയും തന്ത്രിയുമായി അടുത്ത ബന്ധമുള്ള ആളായി ധനികരായ അയ്യപ്പഭക്തർക്ക് മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു.
ഈ ബന്ധം ഉപയോഗിച്ചാണ് ഇയാൾ തമിഴ്നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിലെ ധനികരായ ഭക്തരുമായി സൗഹൃദം സ്ഥാപിച്ചത്. ഈ സൗഹൃദവും ബന്ധവും പറഞ്ഞുകൊണ്ടാണ് ഗോവർധൻ അടക്കമുള്ള ആളുകളിലേക്ക് ഉണ്ണിക്കൃഷ്ണൻ പോറ്റി എത്തിയത്. ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് സ്വന്തമായി ഒരു സംഘവും ഉണ്ടായിരുന്നു.
Most Read| 70ആം വയസിൽ സ്കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി








































