ന്യൂഡെൽഹി: ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനമുണ്ടായ സ്ഥലത്ത് നിന്ന് വെടിയുണ്ടകളും ഒഴിഞ്ഞ ഷെല്ലുകളും കണ്ടെത്തിയതായി സ്ഥിരീകരണം. എന്നാൽ, തോക്ക് കണ്ടെത്തിയില്ല. കാറിൽ 30 കിലോയോളം സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നതായാണ് വിവരം. ടിഎടിപി എന്ന മാരക സ്ഫോടക വസ്തു ഉപയോഗിച്ചെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
അതേസമയം, കസ്റ്റഡിയിലുള്ള ഭീകരരിൽ നിന്ന് നിർണായക വിവരങ്ങൾ ശേഖരിക്കുകയാണ് എൻഐഎ. ഹരിയാനയിൽ നിന്ന് പിടിയിലായ ഡോക്ടറുടെ ഫോണിൽ നിന്ന് സംശയാസ്പദമായ നമ്പറുകൾ കണ്ടെത്തിയിട്ടുണ്ട്. ഹരിയാനയിലെ നൂഹിൽ നിന്നും അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്ത ഡോക്ടർമാരിൽ ഒരാളുടെ ഫോണിൽ നിന്നാണ് നമ്പറുകൾ കണ്ടെത്തിയത്.
കേസുമായി ബന്ധപ്പെട്ട് അയൽ സംസ്ഥാനങ്ങളിൽ നിന്നടക്കം പരിശോധന നടക്കുകയാണ്. സ്ഫോടനം നടത്തിയ ഉമർ ഉൾപ്പടെയുള്ള ഡോക്ടർമാർ പലതവണ നൂഹ് സന്ദർശിച്ചെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചു. അതേസമയം, ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന സംശയത്തിൽ എൻഐഎ അറസ്റ്റ് ചെയ്ത യുവാവിനെ വിട്ടയച്ചു.
അൽഫലാഹ് സർവകലാശാലയിലെ എംബിബിഎസ് വിദ്യാർഥിയാണ് ഇയാൾ. ഇതിനിടെ, ചെങ്കോട്ട നാളെ സന്ദർശകർക്കായി തുറന്നുകൊടുക്കും. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെ ആയിരിക്കും പ്രവേശനമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അറിയിച്ചു. ഇന്നലെ റെഡ് ഫോർട്ട് മെട്രോ സ്റ്റേഷൻ ഭാഗികമായി തുറന്നിരുന്നു.
അമോണിയം നൈട്രേറ്റാണ് സ്ഫോടനത്തിന് കാരണമായതെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. അതിനിടെ, കേസിലെ മുഖ്യപ്രതി ഉമർ മുഹമ്മദ് നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ 20 ലക്ഷത്തോളം രൂപ സമാഹരിച്ചെന്നും സൂചനയുണ്ട്. ഏതാനും ഹവാല ഇടപാടുകാരെ അന്വേഷണ സംഘം ചോദ്യം ചെയ്യനായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Most Read| എത്യോപ്യയിൽ മാരകമായ മാർബഗ് വൈറസ് വ്യാപനം; 88% മരണനിരക്ക്








































