പത്തനംതിട്ട: വഴിപാടിനുള്ള തേൻ ശബരിമലയിൽ എത്തിച്ചത് ഫോർമിക് ആസിഡ് വിതരണം ചെയ്യുന്ന കന്നാസുകളിൽ. ഗുരുതര വീഴ്ചയെന്ന് കണ്ടെത്തിയ ദേവസ്വം വിജിലൻസ് ഇത് അഭിഷേകത്തിന് ഉപയോഗിക്കരുതെന്ന് നിർദ്ദേശം നൽകി. കരാറുകാരന് കാരണം കാണിക്കൽ നോട്ടീസ് നൽകി.
എന്നാൽ, പരിശോധനയിൽ തേനിന് ഗുണനിലവാരം ഉണ്ടെന്ന് കണ്ടെത്തിയതായി ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. അഷ്ടാഭിഷേകം, ഗണപതിഹോമം എന്നിവയ്ക്ക് ഉപയോഗിക്കാനുള്ള തേൻ വിതരണത്തിനുള്ള കരാർ പൊതുമേഖലാ സ്ഥാപനമായ റെയ്റ്റ്കോയ്ക്കാണ് നൽകിയിട്ടുള്ളത്.
ആസിഡ് ലേബൽ പതിച്ച കന്നാസുകളിലാണ് ഇവർ തേൻ എത്തിച്ചത്. സന്നിധാനത്ത് പഴയ സ്റ്റോക്കിലുള്ള തേനാണ് ഇപ്പോൾ അഷ്ടാഭിഷേകത്തിനും ഗണപതിഹോമത്തിനും എടുക്കുന്നത്. ആസിഡിന്റെ കന്നാസുകളിൽ കൊണ്ടുവന്ന തേൻ റെയ്റ്റ്കോ തിരിച്ചെടുത്ത് പകരം പുതിയത് എത്തിക്കും.
അതേസമയം, ശബരിമലയിലെ തിരക്ക് ഒഴിവാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി കാനനപാതയിൽ നിരീക്ഷണ സംവിധാനം ശക്തമാക്കാൻ മന്ത്രി വിഎൻ വാസവന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. കാനനപാതയിലൂടെ എത്തുന്ന തീർഥാടകർ മറ്റു വഴികളിലൂടെ നേരിട്ട് സന്നിധാനത്ത് എത്തുന്നത് ഒഴിവാക്കുന്നതിനാണ് നിയന്ത്രണം.
കാനനപാത തിരഞ്ഞെടുക്കുന്ന തീർഥാടകരെ പരമ്പരാഗത പാതയിലൂടെ മാത്രമേ കടത്തിവിടൂ. മുക്കുഴിയിൽ സ്പോട്ട് ബുക്കിങ് കേന്ദ്രം ഏർപെടുത്തുന്നതിന്റെ സാധ്യത പരിശോധിക്കാനും തീരുമാനിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ. ജയകുമാർ ഉൾപ്പടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു.
Most Read| ആഗ്രഹവും കഠിന പ്രയത്നവും; കിളിമഞ്ചാരോ കീഴടക്കി കാസർഗോഡുകാരി







































