ന്യൂഡെൽഹി: വിമാന സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ വലഞ്ഞ സംഭവത്തിൽ ഇൻഡിഗോ എയർലൈൻസിനെതിരെ കടുത്ത നടപടി സ്വീകരിക്കാൻ കേന്ദ്ര സർക്കാർ. ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സിനെ പുറത്താക്കുന്നത് കേന്ദ്രം പരിഗണിക്കുകയാണെന്നാണ് വിവരം. ഇൻഡിഗോയ്‌ക്ക് കനത്ത പിഴ ചുമത്താനും സർക്കാർ തയ്യാറെടുക്കുകയാണ്.
രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയാണ് ഇൻഡിഗോ. വ്യോമയാന മന്ത്രാലയം ഇൻഡിഗോ അധികൃതരെ വിളിച്ചുവരുത്തി. ഇൻഡിഗോയ്‌ക്കെതിരെ നടപടി ഉണ്ടാകുമെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു ഇന്നലെ വ്യക്‌തമാക്കിയിരുന്നു. ഇന്ന് 850ൽ താഴെ സർവീസുകളാണ് റദ്ദാക്കിയതെന്ന് ഇൻഡിഗോ അറിയിച്ചു. വെള്ളിയാഴ്‌ച ആയിരത്തിലേറെ സർവീസുകളാണ് റദ്ദാക്കിയത്.
ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കപ്പെട്ടതോടെ വിമാന ടിക്കറ്റ് നിരക്കുകൾ ഉയർന്നിരുന്നു. ഇതോടെ ടിക്കറ്റ് നിരക്കുകൾക്ക് കേന്ദ്ര സർക്കാർ പരിധി ഏർപ്പെടുത്തി. ഇൻഡിഗോ ടിക്കറ്റ് കാൻസലേഷനുകളുമായി ബന്ധപ്പെട്ട എല്ലാ റീഫണ്ടും ഞായറാഴ്‌ച രാത്രി എട്ടിന് മുമ്പായി യാത്രക്കാർക്ക് നൽകണമെന്ന് കേന്ദ്രം ഉത്തരവിട്ടു. റീഷെഡ്യൂളിങ് ചാർജുകൾ ഈടാക്കാൻ പാടില്ല.
റീഫണ്ടിൽ കാലതാമസം വരുത്തിയാൽ കർശന നടപടിയുണ്ടാകും. നവംബർ ഒന്നിന് പ്രാബല്യത്തിലായ പൈലറ്റ് ഡ്യൂട്ടി ചട്ടത്തിലെ ചില വ്യവസ്‌ഥകളിൽ 2026 ഫെബ്രുവരി പത്തുവരെ ഇൻഡിഗോയ്‌ക്ക് ഇളവ് നൽകി. അസാധാരണമായ യാത്രാപ്രതിസന്ധി കണക്കിലെടുത്താണിത്. ഈമാസം പത്തിനും 15നുമിടയിൽ ഇൻഡിഗോ സർവീസുകൾ പൂർണമായും സാധാരണ നിലയിലെത്തുമെന്ന് സിഇഒ ഇന്നലെ പറഞ്ഞിരുന്നു.
Most Read| കോഴിമുട്ടകളേക്കാൾ 160 ഇരട്ടി വലിപ്പം; ഭൂമിയിലെ ഏറ്റവും വലിയ പക്ഷിമുട്ട!







































