തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പത്തനംതിട്ട ജില്ല വിട്ടുപോകരുതെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർദ്ദേശം. ബലാൽസംഗ കേസുകളിൽ ഹൈക്കോടതി തീരുമാനത്തിന് ശേഷമായിരിക്കും രാഹുലിന്റെ ചോദ്യം ചെയ്യലിൽ തീരുമാനമെടുക്കുക.
ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകണം എന്നായിരുന്നു പ്രിൻസിപ്പൽ സെഷൻസ് കോടതി നിർദ്ദേശം. ബലാൽസംഗ കേസിൽ ഒളിവിലായിരുന്ന രാഹുൽ കഴിഞ്ഞ 11നാണ് പാലക്കാട് എത്തിയത്. തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ രാഹുൽ പിറ്റേന്നാണ് പത്തനംതിട്ടയിലെ വീട്ടിലെത്തിയത്.
അതിനിടെ, രാഹുലിനെതിരായ രണ്ട് ബലാൽസംഗ കേസുകളും ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആദ്യം രജിസ്‌റ്റർ ചെയ്‌ത കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സെഷൻസ് കോടതി നടപടിക്കെതിരെ രാഹുൽ നൽകിയ ഹരജിയാണ് ഇതിലൊന്ന്. ഈ കേസിൽ രാഹുലിന്റെ അറസ്‌റ്റ് തൽക്കാലത്തേക്ക് തടഞ്ഞു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ കേസിൽ വിശദമായ വാദം ഇന്ന് കേൾക്കും.
ബെംഗളൂരുവിൽ താമസിക്കുന്ന മലയാളി യുവതിയുടെ പരാതിയിൽ രജിസ്‌റ്റർ ചെയ്‌ത രണ്ടാമത്തെ കേസിൽ രാഹുലിന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി കഴിഞ്ഞദിവസം മുൻകൂർ ജാമ്യം നൽകിയിരുന്നു. ഇതിനെതിരെ സർക്കാർ നൽകിയ ഹരജിയാണ് ജസ്‌റ്റിസ് സി. ജയചന്ദ്രന്റെ ബെഞ്ച് പരിഗണിക്കുന്നത്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ സാമൂഹിക മാദ്ധ്യമത്തിലൂടെ അപമാനിച്ച കേസിൽ പ്രതികളായ രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷയും സന്ദീപ് വാര്യർ, രജിത പുളിയ്‌ക്കൽ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയും ഇന്ന് പരിഗണിക്കും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷകൾ പരിഗണിക്കുന്നത്. രാഹുൽ ഈശ്വർ റിമാൻഡിൽ തുടരുകയാണ്.
Most Read| മരം നടന്നു നീങ്ങുമോ? ഈ പനകൾ നടക്കും, എവിടെയും അടങ്ങിയിരിക്കില്ല!





































