തിരുവനന്തപുരം: എസ്ഐആർ നടപടിക്രമങ്ങളുടെ ഭാഗമായി വോട്ടർപട്ടികയിൽ നിന്ന് 24.08 ലക്ഷം പേർ പുറത്തായതിന് പിന്നാലെ 14 ജില്ലകൾക്കുമായി നാല് ഇലക്ടറൽ റോൾ ഒബ്സെർവർമാരെ നിയോഗിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു.കേൽക്കർ.
രാഷ്ട്രീയ പാർട്ടികളുടെ എതിർപ്പിന് പിന്നാലെയാണ് നടപടി. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകൾ എംജി രാജമാണിക്യം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾ കെ.ബിജു, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകൾ ടിങ്കു ബിസ്വാൾ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ ഡോ. കെ. വാസുകി എന്നിവരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
കരട് വോട്ടർപട്ടിക സംബന്ധിച്ച് എതിർപ്പുകളും അവകാശവാദങ്ങളും സ്വീകരിക്കുന്ന കാലയളവിൽ ഇലക്ടറൽ റോൾ ഒബ്സെർവർ അതത് ജില്ലകൾ ആദ്യഘട്ടത്തിൽ സന്ദർശിക്കും. തുടർന്ന് ഇആർഒമാർ മുഖേന അവകാശവാദങ്ങളും എതിർപ്പുകളും പരിഹരിക്കുന്ന കാലയളവിലാണ് രണ്ടാം സന്ദർശനം.
ബിഎൽഒമാർ പ്രവർത്തന പകർപ്പ് പരിശോധിക്കുകയും സപ്ളിമെന്റുകൾ അച്ചടിക്കുകയും വോട്ടർപട്ടികയുടെ അന്തിമ പ്രസിദ്ധീകരണം നടത്തുകയും ചെയ്യുന്ന ഘട്ടത്തിൽ ഇവർ മൂന്നാമതും ജില്ലകളിൽ എത്തും.
ആദ്യ സന്ദർശന സമയത്ത് എംപിമാരുടെയും എംഎൽഎമാരുടെയും അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും യോഗം വിളിച്ചു അവരുടെ പരാതികൾ കേൾക്കുകയും പുനഃപരിശോധനാ നടപടികളിൽ അവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യും. പൊതുജനങ്ങളുടെ യോഗവും വിളിക്കും.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്








































