ന്യൂഡെൽഹി: തൊഴിലുറപ്പ് പദ്ധതിയിൽ വരുത്തിയ മാറ്റങ്ങൾക്കെതിരെ കോൺഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക്. ജനുവരി അഞ്ചുമുതൽ തൊഴിലുറപ്പ് രക്ഷാ പ്രചാരണം നടത്തുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ പേരും പഴയ നിയമവും പുനഃസ്ഥാപിക്കണം എന്നാണ് ആവശ്യം.
സ്ത്രീ ശാക്തീകരണവും നൂറ് തൊഴിൽ ദിനങ്ങളും നേരത്തെ തൊഴിലുറപ്പ് പദ്ധതിയിൽ ഉറപ്പ് വരുത്തിയിരുന്നു. പുതിയ നിയമം ഇതിനെയെല്ലാം അട്ടിമറിക്കുകയാണ്. കാർഷിക നിയമങ്ങൾക്കെതിരെ നടന്ന പോരാട്ടം ആവർത്തിക്കും. പാർലമെന്റിന് പുറത്ത് പ്രതിഷേധം ശക്തമാക്കും. ഗാന്ധിയെന്ന പേര് സർക്കാരിനെ വിറളിപിടിപ്പിക്കുകയാണ്. ഗാന്ധി കുടുംബത്തെ അവർ വെറുക്കുന്നു. അതുപോലെ ഗാന്ധിജിയെയും എന്നും ഖർഗെ പറഞ്ഞു.
ഫെഡറൽ സംവിധാനത്തിന് നേരെയുള്ള ആക്രമണം ഭരണഘടനാ തത്വങ്ങൾക്ക് നേരെയുള്ള ആക്രമണമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയിലെ മാറ്റം പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് തീരുമാനിച്ചതാണ്. വകുപ്പ് മന്ത്രി അറിഞ്ഞിട്ടില്ല. മന്ത്രിമാർക്കും അറിയില്ല. വൺമാൻഷോ മാത്രമാണ്. നോട്ട് നിരോധനം പോലെയുള്ള തീരുമാനം.
ഇതിന്റെ നേട്ടം എല്ലാ അർഥത്തിലും അദാനിക്ക് മാത്രമാണ്. സംസ്ഥാനങ്ങളോട് പണം കണ്ടെത്താൻ പറഞ്ഞിട്ട് കേന്ദ്ര വിഹിതമായ പണം അദാനിക്ക് പലവിധത്തിൽ എത്തിച്ചു നൽകാനാണ് പ്രധാനമന്ത്രിയുടെ തീരുമാനമെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
Most Read| റാമ്പിലെത്തിയാൽ അസുഖങ്ങളെല്ലാം മറക്കും; സഫ ഇപ്പോൾ താരമാണ്








































