കൊയിലാണ്ടി: നഗരസഭയിലെ പത്താം വാർഡിൽ ചെള്ളുപനി സ്‌ഥിരീകരിച്ചു. പത്താം വാർഡ് പാവുവയലിൽ കഴിഞ്ഞദിവസം മരിച്ച സ്‌ത്രീക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ ആണ് മരണം.
ഡിഎംഒയുടെ നിർദ്ദേശപ്രകാരം നഗരസഭയുടെ നേതൃത്വത്തിൽ പൊതുജനാരോഗ്യ വിഭാഗം പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. മരിച്ച രോഗിയുടെ വീടിന്റെ പരിസരത്തുള്ള കുറ്റിക്കാടുകളുള്ള സ്‌ഥലങ്ങളും സമീപ പ്രദേശങ്ങളും ശുചീകരിച്ചു. എലികളുടെ ശരീരത്തിൽ നിന്ന് സാമ്പിൾ പരിശോധനയ്‌ക്ക് ശേഖരിച്ചു.
ജില്ലാ വെക്‌ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ കെപി റിയാസ്, തിരുവങ്ങൂർ സിഎച്ച്സി ഹെൽത്ത് സൂപ്പർവൈസർ സുരേന്ദ്രൻ കല്ലേരി, ഹെൽത്ത് ഇൻസ്‌പെക്‌ടർ എകെ ലത എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയത്.
എന്താണ് ചെള്ളുപനി?
ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്‌ടീരിയ മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് ചെള്ളുപനി അഥവാ സ്‌ക്രബ് ടൈഫസ്. പ്രധാനമായും എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളിലാണ് ഈ രോഗാണുക്കള്‍ കാണപ്പെടുന്നത്. എന്നാല്‍ മൃഗങ്ങളില്‍ ഇത് രോഗമുണ്ടാക്കുന്നില്ല. ചെറു പ്രാണികളായ മൈറ്റുകളുടെ ലാര്‍വ ദശയായ ചിഗ്ഗര്‍ മൈറ്റുകള്‍ വഴിയാണ് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്.
ലക്ഷണങ്ങള്‍?
ചിഗ്ഗര്‍ മൈറ്റ് കടിച്ച് 10 മുതല്‍ 12 ദിവസം കഴിയുമ്പോഴാണ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. ചിഗ്ഗര്‍ കടിച്ച ഭാഗം തുടക്കത്തില്‍ ഒരു ചെറിയ ചുവന്ന തടിച്ച പാടായി കാണുകയും പിന്നീട് കറുത്ത വ്രണമായി (എസ്‌കാര്‍) മാറുകയും ചെയ്യുന്നു. കക്ഷം, കാലിന്റെ ഒടി, ജനനേന്ദ്രിയം, കഴുത്ത് തുടങ്ങിയ ശരീര ഭാഗങ്ങളിലാണ് സാധാരണയായി ഇത്തരം പാടുകള്‍ കാണാറ്.
- വിറയലോടുകൂടിയ പനി
- തലവേദന
- കണ്ണ് ചുവക്കല്‍
- കഴലവീക്കം പേശീവേദന
- വരണ്ട ചുമ
ചുരുക്കം ചിലരില്‍ തലച്ചോറിനെയും ഹൃദയത്തേയും ബാധിക്കുന്ന തരത്തിലുള്ള സങ്കീര്‍ണതകൾ ഉണ്ടാകാറുണ്ട്. അതിനാല്‍ രോഗലക്ഷണമുള്ളവര്‍ ഉടന്‍ തന്നെ വൈദ്യസേവനം തേടേണ്ടതാണ്.
പ്രതിരോധ മാര്‍ഗങ്ങള്‍
- പുല്ലില്‍ കളിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ശരീരം മൂടത്തക്കവിധമുള്ള വസ്‌ത്രം ധരിക്കണം.
- പുല്‍ നാമ്പുകളില്‍ നിന്നാണ് കൈകാലുകള്‍ വഴി ചിഗ്ഗര്‍ മൈറ്റുകള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത്. അതിനാല്‍ കൈകാലുകള്‍ മറയുന്ന വസ്‌ത്രം ധരിക്കണം.
- എലി നശീകരണ പ്രവര്‍ത്തനങ്ങള്‍, പുല്‍ച്ചെടികളും മറ്റും വെട്ടി പരിസരം വൃത്തിയാക്കല്‍ എന്നിവ പ്രധാനമാണ്.
- ആഹാരാവശിഷ്‌ടങ്ങള്‍ വലിച്ചെറിയാതെ ശരിയായ രീതിയില്‍ സംസ്‌കരിക്കണം.
- പുല്‍മേടുകളിലോ വനപ്രദേശത്തോ പോയി തിരിച്ച് വന്നതിനുശേഷം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് ശരീരം നന്നായി തേച്ചുരച്ച് കഴുകണം വസ്‌ത്രങ്ങളും കഴുകണം.
- വസ്‌ത്രങ്ങള്‍ കഴുകി നിലത്തോ പുല്ലിലോ ഉണക്കുന്ന ശീലം ഒഴിവാക്കുക രോഗസാധ്യതയുള്ള ഇടങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ കയ്യുറയും കാലുറയും ധരിക്കുക.
Most Read| ഈ പോത്തിന്റെ വില കേട്ടാൽ ഞെട്ടും; പത്ത് ബെൻസ് വാങ്ങിക്കാം!






































