ഇസ്‌ലാമാബാദ്: ബലൂചിസ്‌ഥാനിലെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് പാക്കിസ്‌ഥാൻ ഉന്നയിച്ച ആരോപണങ്ങൾ തള്ളി ഇന്ത്യ. ആക്രമണങ്ങൾക്ക് പിന്നിൽ ഇന്ത്യയാണെന്ന ആരോപണം അടിസ്‌ഥാന രഹിതമാണ്. അഭ്യന്തര പരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള പതിവ് തന്ത്രങ്ങൾ മാത്രമാണിതെന്നും എക്‌സ് പ്ളാറ്റ്‌ഫോമിൽ പുറത്തിറക്കിയ പ്രസ്‌താവനയിൽ വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി.
ബലൂചിസ്‌ഥാൻ അക്രമങ്ങളിൽ ഉൾപ്പെട്ട പ്രതികൾക്ക് ഇന്ത്യയുടെ പിന്തുണയുണ്ടെന്ന് പാക്കിസ്‌ഥാൻ സൈന്യവും അഭ്യന്തര മന്ത്രി മോഹ്‌സിൻ നഖ്‌വിയും ആരോപിച്ചതിന് പിന്നാലെയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.
ഇരുന്നൂറോളം പേർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി സ്‌ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഇറാനും അഫ്‌ഗാനിസ്‌ഥാനുമായി അതിർത്തി പങ്കിടുന്ന ഈ പ്രവിശ്യയിലെ വിമതർ സുരക്ഷാ സേനകളെയും സാധാരണക്കാരെയും അടിസ്‌ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ആക്രമണം ശക്‌തമാക്കുകയാണ്.
സംഘർഷം ഉണ്ടാവുമ്പോഴെല്ലാം അടിസ്‌ഥാന രഹിതമായ ആരോപണങ്ങൾ ആവർത്തിക്കുന്നതിന് പകരം, ആ പ്രദേശത്തെ ജനങ്ങളുടെ ദീർഘകാല ആവശ്യങ്ങൾ പരിഹരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടത്. അടിച്ചമർത്തൽ, ക്രൂരത, മനുഷ്യാവകാശ ലംഘനങ്ങൾ തുടങ്ങി അവരുടെ ചരിത്രം എല്ലാവർക്കും അറിയാം. ബലൂചിസ്‌ഥാൻ നിവസികളുടെ ദീർഘകാല ആവശ്യങ്ങൾ പരിഹരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വിദേശകാര്യ മന്ത്രാലം വക്‌താവ് രൺധീർ ജയ്സ്വാൾ ആവശ്യപ്പെട്ടു.
Most Read| ചൊറി വന്നാൽ പിന്നെ സഹിക്കാൻ പറ്റുമോ! വിചിത്ര ശീലവുമായി വെറോണിക്ക





































