ന്യൂഡെൽഹി: ലോകം മുഴുവൻ ഇന്ത്യയുടെ പ്രാഗൽഭ്യം തിരിച്ചറിഞ്ഞെന്നും ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്‌തിയായി ഇന്ത്യ മാറുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യസഭയിൽ നന്ദിപ്രമേയ ചർച്ചയുടെ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ വേഗത്തിലുള്ള പുരോഗതി രേഖപ്പെടുത്തിയ വർഷമാണ് കഴിഞ്ഞുപോയത്. വികസനത്തിന്റെ അടുത്ത ഘട്ടമാണ് വരുന്നത്. രാജ്യത്തിന് ഇനി പിന്നോട്ട് പോകാനാവില്ല. ഇന്ത്യ നിരന്തരം ചെറുപ്പമാവുകയാണെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസംഗം ആരംഭിച്ചതിന് പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.
മോദി പ്രസംഗിക്കാനായി എത്തിയപ്പോൾ മുതൽ പ്രതിപക്ഷം പ്രതിഷേധവുമായി എത്തി. ഇതോടെ പ്രതിപക്ഷത്തെ പ്രധാനമന്ത്രി രൂക്ഷമായി പരിഹസിക്കുകയും ചെയ്‌തു. പ്രധാനമന്ത്രി രാജ്യസഭയിൽ എത്തിയപ്പോൾ ‘മോദി മോദി’ എന്ന് വിളിച്ചാണ് ഭരണപക്ഷം വരവേറ്റത്. ഏകാധിപത്യം സഭയിൽ അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
മുദ്രാവാക്യം വിളികൾ ഉയർന്നപ്പോൾ മല്ലികാർജുൻ ഖർഗെ ഇരുന്ന് പ്രതിഷേധിച്ചാൽ മതിയാകുമെന്നും യുവാക്കൾ ഒരുപാട് ഉണ്ടല്ലോയെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പരിഹാസം. മോദി പ്രസംഗം തുടങ്ങി അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോഴേക്കും പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.
ഒമ്പത് വലിയ രാജ്യങ്ങളുമായി വ്യാപാര കരാർ ഉണ്ടാക്കിയെന്ന് പറഞ്ഞ പ്രധാനമന്ത്രി, യുഎസും യൂറോപ്യൻ യുണിയനുമായുള്ള കരാറുകളെപ്പറ്റിയും പരാമർശിച്ചു. ഇന്ത്യ-യുഎസ് കരാർ എല്ലാ വിഭാഗം ജനങ്ങൾക്കും നേട്ടമാകും. ലോക വിപണിയാണ് ഇന്ത്യക്ക് മുന്നിൽ തുറക്കുന്നത്. ഇന്ത്യ ലോകത്തോട് മൽസരിക്കാൻ പൂർണമായും തയ്യാറാണ്. മുൻ സർക്കാരുകളുടെ കാലത്ത് പ്രതിച്ഛായ മോശമായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
തൃണമൂൽ കോൺഗ്രസ് ബംഗാളിലെ ജനങ്ങളുടെ ഭാവി ഇരുട്ടിലാക്കുകയാണ്. നുഴഞ്ഞുകയറ്റക്കാരെ തൃണമൂൽ കോൺഗ്രസ് സംരക്ഷിക്കുകയാണ്. പൊതുമേഖലാ സ്‌ഥാപനങ്ങളെ കോൺഗ്രസ് തകർത്തു. എന്നാൽ, ഇന്ന് മികച്ച പ്രകടനമാണ് പൊതുമേഖലാ സ്‌ഥാപനങ്ങൾ നടത്തുന്നത്. പിഎം കിസാൻ സമ്മാൻ നിധി പദ്ധതി വഴി കർഷകർക്ക് ധാരാളം സഹായം ലഭിച്ചു. നാലുലക്ഷം കോടി രൂപയാണ് ഈ പദ്ധതി വഴി കർഷകർക്ക് നൽകിയത്. കോൺഗ്രസിന് വികസന വീക്ഷണമില്ലെന്നും മോദി കുറ്റപ്പെടുത്തി.
Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല




































